പാടത്തേക്കിറങ്ങാൻ കർഷക പട്ടാളം

പയ്യന്നൂർ:പാടത്തിറങ്ങാൻ തയ്യാറായി പയ്യന്നൂരിന്റെ അഗ്രി ആർമി. മണ്ഡലപരിധിയിലെ വയലുകൾ തരിശുരഹിതമാക്കാൻ 110 പേരടങ്ങുന്ന ‘കൃഷി പട്ടാള’മാണ് പരിശീലനം പൂർത്തിയാക്കിയത്. സമൃദ്ധമായി വിളഞ്ഞ് നൂറുമേനി കൊയ്യുന്ന വയലേലകൾ അപ്രത്യക്ഷമായതോടെയാണ് കാർഷികസമൃദ്ധി തിരിച്ചുപിടിക്കാൻ കർഷകസംഘത്തിന്റെ കൃഷിപ്പട്ടാളം ഇറങ്ങുന്നത്. 2,680 ഏക്കറിലധികം വയലാണ് പയ്യന്നൂരിലുള്ളത്. തൊഴിലാളിക്ഷാമത്തെ തുടർന്നും ലാഭകരമല്ലെന്നും പറഞ്ഞ് പലരും കൃഷിയിൽ നിന്ന് പിന്തിരിഞ്ഞതോടെയാണ് പാടശേഖരങ്ങൾ തരിശായത്.കർഷകസംഘം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ 2022ൽ നടപ്പാക്കിയ ‘എന്റെ പയ്യന്നൂർ തരിശുരഹിത പയ്യന്നൂർ ’ പദ്ധതിയിൽ 485 ഏക്കറിലധികം കൃഷിയിറക്കാനായി. ഇതിന്റെ ചുവടുപിടിച്ചാണ് കർഷകസംഘം സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ മുഴുവൻ വയലുകളും തരിശുരഹിതമാക്കാൻ തീരുമാനിച്ച് പയ്യന്നൂർ മണ്ഡലം പൈലറ്റ് പ്രൊജക്ടായി ഏറ്റെടുത്തത്. തുടർന്ന് ഓരോ മണ്ഡലത്തിലും ഒരു പഞ്ചായത്ത് ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
നെൽകൃഷിയോടൊപ്പം പച്ചക്കറി കൃഷിയിലും സ്വയംപര്യാപ്ത മണ്ഡലമാക്കുകയാണ് ലക്ഷ്യം. ഇതിന് എല്ലാ വില്ലേജിലും സംഘാടക സമിതികളും ക്ലസ്‌റ്ററുകളുൂം രൂപീകരിച്ചു തുടങ്ങി. അഗ്രി ആർമി പരിശീലനം പൂർത്തിയാക്കിയവർക്ക് വെള്ളൂർ, കോറോം സർവീസ് സഹകരണ ബാങ്കുകളാണ് യൂണിഫോം നൽകിയത്.
തരിശുരഹിത മണ്ഡലം പദ്ധതി കോറോം കാനായി വയലിൽ 28ന് വൈകിട്ട് നാലിന് കൃഷി മന്ത്രി പി പ്രസാദും അഗ്രി ആർമി കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും ഉദ്ഘാടനംചെയ്യും.