വലവിരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുശൃംഖല; ലക്ഷ്യമിടുന്നത് വയോധികരെ, 1930 മറക്കരുതെന്ന് പോലീസ്

Share our post

കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ ഒരുമാസത്തിനിടെ സൈബര്‍ തട്ടിപ്പിലൂടെ മൂന്നുപേരില്‍നിന്ന് മൂന്നുകോടിയോളം രൂപ തട്ടിയെടുത്തു. കൊട്ടിയം, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് സ്വദേശികളില്‍നിന്നാണ് പണം തട്ടിയത്. തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസ്സുകാരിയെ മുംബൈ സൈബര്‍ പോലീസെന്ന വ്യാജേനയാണ് വിളിച്ചത്. അവരുടെ പേരില്‍ അയച്ചുകിട്ടിയ പാര്‍സലില്‍ എം.ഡി.എം.എ. ഉണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ ബാങ്കിങ് ട്രാന്‍സാക്ഷന്‍ സമയത്തും വീഡിയോ കാള്‍ കട്ട് ചെയ്യരുതെന്നും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചു. രണ്ടുദിവസം കഴിഞ്ഞ് ഒരു ബന്ധു വീട്ടിലെത്തി ഇവരുടെ അവസ്ഥ കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് അറിയുന്നത്. ബന്ധു ഇടപെട്ട് ഇക്കാര്യം പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ അവര്‍ക്ക് നഷ്ടമായിരുന്നു.

സമാനമായ അനുഭവമാണ് കൊല്ലം വെസ്റ്റ് സ്വദേശിയായ വയോധികയ്ക്കും ഉണ്ടായത്. ഇവരുടെ നമ്പരിലേക്ക് കൂറിയര്‍ കമ്പനിയില്‍നിന്നാണെന്നു പറഞ്ഞ് വിളിക്കുകയും ഭര്‍ത്താവിന്റെ ഐ.ഡി. ഉപയോഗിച്ച് മുംബൈയില്‍നിന്ന് ബെയ്ജിങ്ങിലേക്ക് ഒരുപാഴ്സല്‍ പോയിട്ടുള്ളതായും ഈ പാഴ്സലില്‍ അഞ്ച് ലാപ്ടോപ്പ്, പാസ്‌പോര്‍ട്ട്, ബാങ്ക് രേഖകള്‍ എന്നിവ കൂടാതെ 400 ഗ്രാം എംഡി.എം.എ.യും ഉള്ളതായി കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയില്‍നിന്ന് തട്ടിപ്പുസംഘം പണം തട്ടിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തു. സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉന്നതവ്യക്തിയെ കൊല്ലത്തെ പ്രമുഖ ഹോട്ടലില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി സൈബര്‍ പോലീസെത്തി ഇത് തട്ടിപ്പാണെന്ന് അവരെ ബോധ്യപ്പെടുത്തിയത് അടുത്തിടെയാണ്. മുണ്ടയ്ക്കല്‍ സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു വച്ചിരിക്കുന്നെന്ന വിവരം ഡോക്ടറുടെ മാതാവ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്.

മറക്കരുത് 1930

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!