Connect with us

Kerala

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Published

on

Share our post

ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോർട്ട്.

സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാർക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനർവിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താൻ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോർട്ടുനല്‍കാൻ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിക്കും കമ്മിഷൻ ശുപാർശചെയ്തു.

മറ്റ് ശുപാർശകള്‍

* സർക്കാർജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാർ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പുമേധാവിക്ക് സത്യവാങ്മൂലം നല്‍കണം

* ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്ത്രീധനനിരോധന നിയമവും അനുബന്ധചട്ടങ്ങളും ഉള്‍പ്പെടുത്തണം

* സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന ബോർഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിർബന്ധമാക്കണം. സിനിമാതിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം

* വിവാഹസമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍നിന്ന് ‘സ്ത്രീധനം’ എന്ന വാക്ക് ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം

* തദ്ദേശസ്ഥാപനങ്ങളില്‍ വനിത-ശിശുവികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തില്‍ സ്ത്രീധനവിരുദ്ധ സെല്‍. അതിജീവിതകള്‍ക്ക് സൗജന്യതാമസത്തിന് ഷോർട്ട് സ്റ്റേഹോം, ഷീ ലോഡ്ജ്

* ഗാർഹികപീഡനവും സ്ത്രീധനമരണവും കൈകാര്യംചെയ്യാൻ പോലീസിന് പരിശീലനം

* സമൂഹവിവാഹം പ്രോത്സാഹിപ്പിക്കണം

* അതിജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം

* കൂടുതല്‍ കുടുംബ-ഫാസ്റ്റ്ട്രാക്ക് കോടതികള്‍, സംസ്ഥാന-ജില്ലാ തലങ്ങളില്‍ സ്ത്രീധനമരണങ്ങളുടെ ഡേറ്റാ ബാങ്ക്, സ്കൂളുകളില്‍ ബോധവത്കരണം, സ്വയംപ്രതിരോധ പരിശീലനം

* തൊഴില്‍സാധ്യത ഉറപ്പാക്കി വിവാഹശേഷവും തുടരാൻ സൗകര്യമൊരുക്കുക.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Kerala

കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍; പ്രതീക്ഷിക്കുന്നത് 30 ലക്ഷത്തോളം തീര്‍ഥാടകരെ

Published

on

Share our post

കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍ ജൂലായ് നാലുവരെ നടക്കും. 30 ലക്ഷത്തോളം തീര്‍ഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും.

ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ട്രസ്റ്റി സി. ചന്ദ്രശേഖരന്‍, എക്സി. ഓഫീസര്‍ കെ. ഗോകുല്‍, ദേവസ്വം മാനേജര്‍ കെ. നാരായണന്‍ എന്നിവരും പങ്കെടുത്തു.

വിശേഷ ദിവസങ്ങള്‍: രണ്ടിന് നീരെഴുന്നള്ളത്ത്, എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.

 


Share our post
Continue Reading

Trending

error: Content is protected !!