പി.എം കിസാൻ ; പകുതിയിലധികം കര്‍ഷകര്‍ക്ക് ആനുകൂല്യം നഷ്ടം

കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (പിഎം കിസാൻ) യില്‍നിന്ന് സംസ്ഥാനത്ത് പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി.
ആധാർ ബന്ധിപ്പിക്കല്‍ പൂർത്തിയാക്കിയ ശേഷമുള്ള 18-ാമത്തെ ഗഡു വിതരണം ചെയ്തപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം ഗുണഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞു. നിരവധി പേരാണ് ബന്ധപ്പെട്ട രേഖകള്‍ സമർപ്പിക്കാതെ പോയത്. ആധാർ സീഡിങ്, ഇ-കെവൈസി, ഭൂമിയുടെ വിവരങ്ങള്‍ നല്‍കല്‍ എന്നിവ പൂർത്തീകരിക്കാത്തതാണ് തടസ്സം. ഭൂമിയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയവർക്കു മാത്രമായാണ് 17, 18 തവണകളുടെ ഗഡു അനുവദിച്ചത്.
കേന്ദ്ര സർക്കാരിന്റെ പ്രധാന കർഷകക്ഷേമ പദ്ധതിയായ പി.എം കിസാൻ ആരംഭിച്ചത് 2018 ഡിസംബറിലാണ്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികള്‍ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
സാമ്പത്തിക വർഷത്തില്‍ ഏപ്രില്‍-ജൂലായ്, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് മാസങ്ങളിലായാണ് സർക്കാർ കർഷകർക്ക് ധനസഹായം നല്‍കുന്നത്.