Connect with us

Kerala

സ്‌കൂള്‍ പഠനയാത്രകള്‍ ആഡംബരയാത്രകളാവുന്നു, ലംഘിക്കപ്പെടുന്നത് മാനദണ്ഡങ്ങള്‍

Published

on

Share our post

കോഴിക്കോട്: സ്‌കൂള്‍ പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മറികടക്കുന്നു. കുട്ടികള്‍ക്കുവേണ്ടത് ദൂര യാത്രകള്‍. ഒപ്പം പോകാന്‍ അധ്യാപകര്‍ തയ്യാറാവാത്ത അവസ്ഥയും.സ്‌കൂള്‍ പഠനയാത്രകള്‍ പഠനത്തിനും വിനോദത്തിനുമപ്പുറം ആഡംബര യാത്രകളാകുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുണ്ട്. അതൊക്കെ ലംഘിച്ചാണ് ഇപ്പോഴുള്ള ആഡംബരയാത്രകള്‍.”ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്. കൂടുതല്‍ ദൂരേക്ക് പോകണമെന്നാണ് പലരുടെയും നിര്‍ബന്ധം. രണ്ട് രാത്രിയെങ്കിലും വേണമെന്നാണ് പലപ്പോഴും കുട്ടികള്‍ പറയുന്നത്.

തിരിച്ചെത്തുന്നതുവരെ മനസ്സില്‍ തീയാണ്…”- ഒരു അധ്യാപകന്‍ പറഞ്ഞു. വലിയ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇപ്പോള്‍ ‘പഠനയാത്ര’കള്‍ നടത്തുന്നത്. രാത്രിയാത്ര പാടില്ലെന്ന കാര്യം മറന്നു. ഹൈദരാബാദ്, ഡല്‍ഹിപോലെ ദൂരേക്കു പോകണമെന്നാണ് പലയിടത്തെയും നിര്‍ബന്ധം. 15 വിദ്യാര്‍ഥിനികള്‍ക്ക് ഒരു അധ്യാപിക എന്ന രീതിയില്‍ ഒപ്പമുണ്ടാകണം. റിസോര്‍ട്ടുകളില്‍ താമസിക്കുന്നതിനും റീലെടുക്കുന്നതിനും മാത്രമായി യാത്രകള്‍ മാറുന്നതില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്. 3000-5000 രൂപയിലേറെയാണ് പലപ്പോഴും ഒരു കുട്ടിക്ക് ചെലവുവരുന്നത്. പോകാന്‍ പറ്റിയില്ലെങ്കില്‍ മനോവിഷമമുണ്ടാകുന്നതിനാല്‍ പണം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് കൃത്യമായി നല്‍കണം. എന്നാല്‍, എത്ര തുക ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാനദണ്ഡമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.

നിര്‍ദേശങ്ങള്‍ മറികടക്കുന്ന സാഹചര്യത്തില്‍ 2022-ലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി ഉത്തരവിറക്കിയത്. വിദ്യാഭ്യാസപ്രാധാന്യമുള്ള സ്ഥലത്തേക്കാകണം യാത്ര. ഒരു അക്കാദമികവര്‍ഷം ഇടവിട്ടോ, തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസംകൂടി ചേര്‍ത്ത് ക്രമീകരിക്കണം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അമിത തുക പാടില്ല. വലിയ തുക ഈടാക്കി യാത്ര നടത്തരുതെന്നും എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൂടി പഠനയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഈ വര്‍ഷം ജൂണില്‍ മലപ്പുറത്തെ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടിരുന്നു.വാഹനങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡമുണ്ട്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കണം പഠനയാത്ര. രാത്രിയാത്ര പാടില്ല. അനധികൃതമായി രൂപമാറ്റം വരുത്തിയ, ഉച്ചത്തിലുള്ള ശബ്ദസംവിധാനം ഉള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ യാത്രയ്ക്ക് പാടില്ല. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തരുത് തുടങ്ങി പല നിബന്ധനകളുമുണ്ട്. എന്നാല്‍, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.


Share our post

Kerala

ആവേശത്തിൽ തൃശൂർ; തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ, പൂരത്തിന് വിളംബരമായി

Published

on

Share our post

തൃശൂർ: വൻ ജനാവലിയെ സാക്ഷിനിർത്തി തൃശൂർ പൂരത്തിന് വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. വൈകീട്ട് ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തും. നാളെയാണ് തൃശൂർ പൂരം. നാളെ രാവിലെ എട്ട് മണിയോടെ എട്ട്‌ ഘടകക്ഷേത്രങ്ങളിൽ നിന്ന്‌ ചെറുപൂരങ്ങളുടെ വരവ്‌ നടക്കും. തുടർന്ന് 11.30-ന്‌ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്‌ ഉണ്ടാകും. തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരിക്കും തിടമ്പേറ്റുന്നത്. കോങ്ങാട്‌ മധു പ്രമാണിയായി പഞ്ചവാദ്യധാരയും മേളത്തിന് ഇത്തവണ മാറ്റ് കൂട്ടും. ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത്‌ എത്തി കൊട്ടികയറ്റം ചടങ്ങ് നടത്തും. കൂടാതെ പാറമേക്കാവ് എഴുന്നള്ളിപ്പും ആരംഭിക്കും. പിന്നീട് ഇലഞ്ഞിത്തറ മേളം നടക്കും. ശേഷം വൈകീട്ട്‌ 5.30ന്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധനാഴ്ച പുലർച്ചെയാണ്‌ വെടിക്കെട്ട് നടക്കുക.


Share our post
Continue Reading

Kerala

പിള്ളാര് വേറെ ലെവല്‍, ഈ ഓട്ടോയില്‍ പെട്രോളും കറന്റും പോകും; ഹൈബ്രിഡ് ഓട്ടോയുമായി വിദ്യാര്‍ഥികള്‍

Published

on

Share our post

കോതമംഗലം: ഇന്ധനം ഇല്ലാത്തതിന്റെ പേരില്‍ ഓട്ടോറിക്ഷകള്‍ക്ക് ഇനി വഴിയില്‍ കിടക്കേണ്ടിവരില്ല. വൈദ്യുതിയിലും പെട്രോളിലും ഓടുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളുടെ പരീക്ഷണം വിജയം കണ്ടു.15 വര്‍ഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കിയത്. പെട്രോള്‍ തീര്‍ന്നാല്‍ പകരം വൈദ്യുതിയും വൈദ്യുതി തീര്‍ന്നാല്‍ പെട്രോളിലും അനായാസം ഓടിക്കാവുന്ന മുച്ചക്രവും അങ്ങനെ ഹൈബ്രിഡ് ശ്രേണിയിലേക്ക് എത്തി. കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ആണ് തങ്ങളുടെ കോഴ്‌സ് പ്രോജക്ടിന്റെ ഭാഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകല്പന ചെയ്തത്.

ഇലക്ട്രിക്് ആന്‍ഡ് ഇലക്ടോണിക്‌സ് വിഭാഗം മേധാവി ഡോ. അരുണ്‍ എല്‍ദോ ഏലിയാസ്,മെക്കാനിക്കല്‍ വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍ ബിനീഷ് ജോയി എന്നിവരുടെ മേല്‍നോട്ടത്തില്‍ അതുല്‍ പി. മാണിക്കം, നിബിന്‍ ബിനോയ്, ഗൗതം മോഹന്‍, അനന്തു അജികുമാര്‍, ജോയല്‍ ജോസ്, അലന്‍ ബെന്നി, മുഹമ്മദ് ബിലാല്‍, മുഹമ്മദ് ഷാല്‍ബിന്‍ എന്നിവരടങ്ങുന്ന വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റ് ധനസഹായത്തോടെ ഒരുലക്ഷംരൂപ ചെലവഴിച്ച് ആറുമാസംകൊണ്ടാണ് വാഹനം നിര്‍മിച്ചത്.ഹൈബ്രിഡ് ഓട്ടോയുടെ കന്നിയാത്ര സാങ്കേതികശാസ്ത്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഫ്‌ളാഗ്ഓഫ് ചെയ്തു. കോളേജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറര്‍ ബിനു കെ. വര്‍ഗീസ്, ഡയറക്ടര്‍ ഡോ. ഷാജന്‍ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് പ്രൊഫ. ജോണി ജോസഫ്, പ്രൊഫ. ലീന തോമസ്, ഡോ. അരുണ്‍ എല്‍ദോ ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

എല്ലാ കാർഡിനും മണ്ണെണ്ണ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ, ഈ മാസം മുതൽ വിതരണം

Published

on

Share our post

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!