രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ്‌ ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി

Share our post

തിരുവനന്തപുരം:രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-–-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല. സ്റ്റോക്കുള്ള കടലാസ്‌ മുദ്രപ്പത്രങ്ങൾ മാർച്ചുവരെ ഉപയോഗിക്കാം.  സമ്പൂർണ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സെമിനാർ ഹാളിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷയ്‌ക്ക് രജിസ്‌ട്രേഷൻമേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സുതാര്യതയും വേഗവും ഉറപ്പാക്കാൻ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്–- മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ, റവന്യൂ സർവേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടി സുഗമവും സുതാര്യവുമാകുമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾത്തന്നെ പോക്കുവരവുകൂടി നടത്തി ഭൂമിയുടെ സർവേ സ്കെച്ച് സഹിതം അന്നുതന്നെ രേഖകളാക്കി നൽകാനാകും. പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്നിടങ്ങളിലും ഉടൻ പൂർത്തിയാകും–- മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ്, ട്രഷറി ഡയറക്ടർ വി സാജൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!