അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. അറുപത്തിരണ്ടുകാരനായ ബന്ധുവിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധിന്യായത്തിൽ നൂറുവർഷത്തിലധികം നീണ്ട തടവുശിക്ഷ പ്രസ്താവിച്ചത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ടയാൾ. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല.
കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയേക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ ഡോക്ടറേയും കഠിനംകുളം പോലീസിനേയും വിവരം അറിയിച്ചു. വൈദ്യപരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. ബന്ധു കൂടിയായ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ ഇയാൾ ദയ അർഹിക്കുന്നില്ലന്ന് വിധിന്യായത്തിൽ പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു.പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.