മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ത്, എന്തിന്?

തിരുവനന്തപുരം : പ്രകൃതിക്ഷോഭം, അപകടങ്ങൾ തുടങ്ങിയ ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾ, ഗുരുതര രോഗങ്ങൾ പിടിപെട്ടവർ തുടങ്ങിയവർക്ക് അടിയന്തര സഹായത്തിനായുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ചികിത്സാസഹായം നൽകുക.
നടത്തിപ്പ് സുതാര്യം
ഡോക്ടറുടെ സർട്ടിഫിക്കറ്റ് അടക്കം ഗുണഭോക്താവിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ടിന്മേൽ കലക്ടറേറ്റിൽനിന്നാണ് സി.എം.ഡി.ആർ.എഫിലേക്ക് അപേക്ഷ കൈമാറുക. പൂർണമായും വെബ് വഴിയാണ് കൈകാര്യം. ഗുണഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക എത്തും. നിധി സംബന്ധിച്ച ഏത് വിവരവും ആർക്കും വിവരാവകാശ പ്രകാരം ലഭ്യമാണ്. ഫണ്ടുകൾ സി.എ.ജി ഓഡിറ്റിങ്ങിന് വിധേയമാണ്. ബജറ്റിങ്ങും ചെലവും സംസ്ഥാന നിയമസഭ സൂക്ഷ്മപരിശോധന നടത്തും. ഓൺലൈൻ വഴിയാണ് സംഭാവന സ്വീകരിക്കുക.
കൈകാര്യം ചെയ്യുന്നത് ധനകാര്യ സെക്രട്ടറി
അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. നിയന്ത്രിക്കുന്നത് റവന്യൂ (ഡി.ആർ.എഫ്) വകുപ്പാണ്. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ധനകാര്യ സെക്രട്ടറിക്ക് ഫണ്ട് പിൻവലിക്കാം. ജില്ലാ കലക്ടർ, റവന്യൂ സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സർക്കാർ ഉത്തരവുകളിലൂടെ തുക അനുവദിക്കാം. അതിലുപരിയായി വേണമെങ്കിൽ മന്ത്രിസഭ പാസാക്കണം.
3.33 കോടി വിതരണം ചെയ്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ജൂലൈ 24 മുതൽ 30വരെ 3.33 കോടി രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളിൽനിന്നായി 966 പേരാണ് ഗുണഭോക്താക്കൾ.