പുഴുങ്ങിയും വറത്തും പഴമായും മൂല്യവർധിത ഉത്പന്നങ്ങളായും കഴിക്കാവുന്ന ചക്കയുടെ വിശേഷങ്ങൾ വാക്കിലൊതുങ്ങില്ല. മധുരവും വലുപ്പവും ഔഷധഗുണങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളത്തിന്റെ ഈ ഔദ്യോഗികഫലം. രുചിയിലും വലുപ്പത്തിലും വളർച്ചയിലും വേറിട്ടുനിൽക്കുന്ന നൂറുകണക്കിനു പ്ലാവിനങ്ങളുണ്ട്. കൂഴച്ചക്ക (പഴംചക്ക)യെന്നും വരിക്കച്ചക്കയെന്നും രണ്ടായിത്തിരിക്കാം. ചുളയുടെ കനവും ഉറപ്പും കാരണം വരിക്കയ്ക്കാണ് പ്രിയം കൂടുതൽ.
ചുവന്ന ചുളയുള്ള ചക്ക
ചുവന്ന ചുളയുള്ള ചക്കകളിൽ മികച്ചയിനമാണ് സിന്ദൂർ വരിക്ക. കേരള കാർഷിക സർവകലാശാലയുടെ കൊട്ടാരക്കര സദാനന്തപുരം കൃഷി സമ്പ്രദായക ഗവേഷണകേന്ദ്രമാണ് തേൻവരിക്ക ഇനത്തിൽപ്പെട്ട സിന്ദൂർ വരിക്ക വികസിപ്പിച്ചത്. നല്ലമധുരമുള്ള ഈയിനം വർഷത്തിൽ രണ്ടുതവണ ഫലംതരും. ബഡ് ചെയ്ത തൈകൾ നാലുവർഷത്തിനകം കായ്ക്കും. 12-20 കിലോ തൂക്കംവരുന്ന ചക്കയ്ക്ക് വലിയ ചുളകളാണുണ്ടാവുക.
തായ്‌ലാൻഡിൽനിന്നുള്ള ഡാങ്സൂര്യയാണ് ചുവന്നചുളയുള്ള മറ്റൊരു പ്രധാന ഇനം. നല്ലമധുരമുള്ള ഈയിനം വർഷത്തിൽ ഒരുതവണമാത്രമേ കായ്ക്കൂ. ബഡ് തൈകൾ നട്ട് മൂന്നുവർഷത്തിനകം കായ്ഫലം തരും. കട്ടിയുള്ള ചുളകളാണ്. ചക്കയ്ക്ക് 15-20 കിലോ തൂക്കംവരും. വിയറ്റ്നാം റെഡ് ജാക്കും ചുവന്ന ചുളയുള്ള ഇനമാണ്. വിയറ്റ്നാം സൂപ്പർ ഏർലിയിൽനിന്ന് വ്യത്യസ്തമായി വലിയ മരമായിവളരുന്ന ഈയിനം ചക്കയ്ക്ക് 10-15 കിലോ തൂക്കമുണ്ടാകും. ചുവന്ന ചുളയുള്ള കർണാടകയിൽനിന്നുള്ള സിദ്ധുജാക്കിൽ നിന്ന് കിട്ടുന്നത് ചെറിയ ചക്കകളാണ്. ഇവകൂടാതെ, ചുവന്ന ചുളയുള്ള അപൂർവം നാടൻ ഇനങ്ങളുമുണ്ട്.
ജെ. 33
അതിമധുരവും വലിയ ചുളകളുമുള്ള ചക്ക. വിദേശയിനം പ്ലാവുകളിൽ രുചിയിൽ മുൻനിരയിലാണ് മലേഷ്യയിൽനിന്നുള്ള ജെ.33. ചകിണിക്ക് പോലും മധുരമുണ്ട്. ഷെൽഫ് ലൈഫ് കൂടുതലാണ്. മടലിന് കനം കുറവുമാണ്. 10-20 കിലോ തൂക്കമുണ്ടാകും. പുഴുങ്ങാനുൾപ്പെടെ നല്ലതാണ്. മരംനിറയെ കായ്ക്കുന്ന ഇവ വ്യാവസായികമായി കൃഷിചെയ്യാനും പറ്റിയതാണ്. ഇവയുടെ ബഡ് തൈകൾ മൂന്നുവർഷത്തിനകം കായ്ക്കും.
ഗംലെസ് വൈറ്റ് ജാക്ക്
വെണിഞ്ഞീര് തീരേ കുറഞ്ഞതും അതിമധുരമുള്ളതുമാണ് ഗംലെസ് വൈറ്റ് ജാക്ക്. പേരുപോലെ പഴുത്താലും വെള്ളനിറമാണ്. തായ്‌ലാൻഡിൽനിന്നുള്ള ഈ ചക്ക രുചിയിൽ മുന്നിലാണ്. മടലിന് കനംകുറവാണ്. 15-20 കിലോവരുന്ന ഇവ മൂന്നു വർഷത്തിനകം കായ്ക്കും.
വിയറ്റ്നാം സൂപ്പർ ഏർലി
പ്രചാരത്തിൽ ഏറ്റവും മുന്നിലുള്ള കുള്ളൻ ഇനമാണ് വിയറ്റ്നാം സൂപ്പർ ഏർലി. ഒന്നരവർഷത്തിനകം കായ്ക്കുമെന്നതാണ് ആകർഷകമായ കാര്യം. രണ്ടോ മൂന്നോ തവണ കായ്ക്കുമെന്ന മേന്മയുമുണ്ട്. അഞ്ചുമുതൽ 10 കിലോവരെവരുന്ന ചെറിയ ചക്കകളാണ് ഇവയുടേത്. പത്തടി അകലത്തിൽ നടാവുന്ന ഇവ ഒട്ടേറെപ്പേർ വ്യാവസായികാടിസ്ഥാനത്തിലും കൃഷിചെയ്യുന്നുണ്ട്. കൂടുതലെണ്ണം കായ്ക്കുമെങ്കിലും തടിയുടെ ആരോഗ്യം കണക്കിലെടുത്ത് കുറച്ചെണ്ണം അടർത്തിമാറ്റണം. കമ്പുകൾക്ക് ഉണക്ക്, ഇല മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ ഇവയെ ബാധിക്കാറുണ്ട്. നടുമ്പോഴും വർഷത്തിലൊരിക്കലും കുമ്മായമിടണം. വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കുകയുംവേണം.
എങ്ങനെ കൃഷിചെയ്യാം
ഒന്നരയടി ആഴവും വിസ്തൃതിയുമുള്ള കുഴിയെടുക്കുക. കുഴിയിലെ കല്ലുൾപ്പെടെ നീക്കണം. അതേ മണ്ണുകൊണ്ടുതന്നെ കുഴിമൂടുക. മധ്യഭാഗത്ത് ചെറിയൊരു കുഴി(പിള്ളക്കുഴി)യെടുത്ത് ഗ്രോബാഗിലെ മണ്ണിന്റെ മുകൾഭാഗം തറനിരപ്പിന്റെ സമാനമായ നിലയിലാകുന്നവിധം തൈവെച്ചശേഷം 15 കിലോ ചാണകമോ ആട്ടിൻകാഷ്ഠമോ ചുറ്റുമിടുക. അതിനുമുകളിൽ മണ്ണ് കൂട്ടിയിടുക. ബഡ് മണ്ണിനടിയിലാകാതെ ശ്രദ്ധിക്കണം. തുടർന്ന് തടിയിൽ തട്ടാത്തവിധം പുല്ലുകൊണ്ടോ കരിയിലകൊണ്ടോ ചുറ്റും പുതയിടുക. വർഷത്തിൽ രണ്ടുതവണ 10 കിലോവീതം ചാണകമിടുന്നത് നല്ലതാണ്. നല്ല വെയിൽ കിട്ടുന്നിടത്താണ് നടേണ്ടത്.
കംബോഡിയൻ ജാക്ക്,വിയറ്റ്നാം സൂപ്പർ ഏർലി ഒഴികെ മറ്റിനങ്ങളെല്ലാം 25-30 അടി അകലത്തിൽ നടണം. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും നനയ്ക്കണം. മരം അധികം ഉയരത്തിൽപോകാതെ പന്തലിച്ചുവളരാനും കൂടുതൽ കായ്ഫലമുണ്ടാകാനും വർഷത്തിൽ ഒരുതവണ കൊമ്പുകോതണം.
തേൻവരിക്ക
പേരുപോലെ ചുളയ്ക്കുള്ളിൽ തേൻകണങ്ങളുള്ള ചക്കയാണ് തേൻവരിക്ക. പ്രാദേശികഭേദമനുസരിച്ച് നിറത്തിലും രുചിയിലും വ്യത്യസ്തതകളുള്ള പലതരം തേൻവരിക്കകളുണ്ട്. ഏപ്രിൽ-ജൂലായ് ആണ് ചക്കയുടെ സീസൺ. എന്നാൽ, ഓഫ്സീസണിലും എല്ലാ സീസണിലും കായ്ഫലം തരുന്ന അപൂർവയിനം തേൻവരിക്കകളുമുണ്ട്. ബഡ് ചെയ്ത തൈകൾ നട്ടാൽ മൂന്നോ നാലോ വർഷത്തിനകം കായ്ക്കും. മാതൃസസ്യത്തിന്റെ ഗുണംനോക്കിവേണം ബഡ് ചെയ്ത തൈകൾ വാങ്ങിനടാൻ.
കംബോഡിയൻ ജാക്ക്
വേഗത്തിൽ കായ്ക്കുന്ന കുള്ളൻ ഇനങ്ങളിൽ മികച്ചതാണ് കംബോഡിയൻ ഓറഞ്ച് ജാക്ക്. രണ്ടുവർഷത്തിനകം കായ്ക്കുന്ന ചക്കയ്ക്ക് ഓറഞ്ച് നിറമാണ്. അധികം ഉയരത്തിൽ പോകാതെ വെട്ടിയൊതുക്കി വളർത്താമെന്നതാണ് പ്രധാന മേന്മ. സ്ഥലപരിമിതിയുള്ളവർക്ക് ഇത് അനുയോജ്യമാണ്. 14 അടി അകലത്തിൽ തൈകൾ നടാവുന്ന ഇവ വ്യാവസായികാടിസ്ഥാനത്തിലും കൃഷിചെയ്യാം. വർഷത്തിൽ ഏതാണ്ട് മിക്കസമയങ്ങളിലും കായ്ക്കും. ചക്കയ്ക്ക് 10 കിലോയിലേറെ തൂക്കംവരും.
400 പ്ലാവിനങ്ങൾ കൃഷിചെയ്ത് വി.എ. തോമസ്
പ്ലാവുകൾകൊണ്ടൊരു മായികലോകം തീർക്കുകയാണ് വി.എ. തോമസ്. കോട്ടയം ജില്ലയിലെ ചക്കാമ്പുഴയിലുള്ള കട്ടക്കയം വീട്ടിലെത്തിയാൽ കാണാനാവുക വളർന്നുപന്തലിച്ചുനിൽക്കുന്ന 400-ലേറെ ഇനം പ്ലാവുകളാണ്. വീടിനോടുചേർന്ന അഞ്ചേമുക്കാൽ ഏക്കറിലാണ് കൃഷി. വെള്ളം കയറാത്തതും നല്ലരുചിയുള്ളതുമായ നാടൻ ഇനങ്ങൾ കണ്ടെത്തി നട്ടുവളർത്തുകയാണ് തോമസ് ചെയ്യുന്നത്. ഓഫ്സീസണിലും എല്ലാ സീസണിലും ചക്കകിട്ടുന്ന തേൻവരിക്കയിനങ്ങൾ ഇവയിലുണ്ട്. തേൻവരിക്ക-49 ഒക്ടോബർമുതലും 23, 33 ഇനങ്ങൾ ഡിസംബർ മുതലും കായ്ക്കും. തേൻവരിക്ക-39 എല്ലാസീസണിലും കായ്ക്കും.
കൂട്ടത്തിൽ ഏറ്റവും മധുരമുള്ളത് ‘സൂപ്പർ’ ഇനമാണെന്ന് തോമസ് പറയുന്നു. നട്ട് നാലുവർഷത്തിനകം കായ്ക്കുന്ന ‘സൂപ്പർ’ പാലയിലെ പഴക്കംചെന്നൊരു പ്ലാവിൽനിന്ന് ബഡ് ചെയ്തതാണ്. ഒരു പ്ലാവിൽ 200 ചക്കവരെ കിട്ടുന്ന ഇത് വർഷത്തിൽ രണ്ടുതവണ കായ്ക്കും. ചെറിയ ഉരുണ്ട ചക്കയുടെ മടലിന് കടലാസിന്റെ കനമേയുള്ളൂ. തേൻവരിക്ക-9 ഇനവും മധുരത്തിൽ മുന്നിലാണ്. വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ചുളകളോടുകൂടിയ തേൻവരിക്കയിനങ്ങൾ ഇവിടെയുണ്ട്. കംബോഡിയൻ ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ വിദേശയിനങ്ങളും കൃഷിചെയ്യുന്നുണ്ട്.
പറമ്പിന്റെ ഉയർന്നഭാഗങ്ങളിൽ നീർക്കുഴികൾ കുഴിച്ചാണ് പ്ലാവിനുവേണ്ട വെള്ളം കണ്ടെത്തുന്നത്. വേനലിൽ സ്പ്രിൻഗ്ലർവഴി ജലസേചനം നടത്തും. ചാണകവും ചാരവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. കൂടാതെ, പുല്ലുകൊണ്ട് പുതയിടും. മറ്റൊരുവളവും പറമ്പിൽ കയറ്റാറില്ലെന്ന് 79-കാരനായ തോമസ് പറയുന്നു. കൂടുതൽ ഇനം പ്ലാവുകൾ വളർത്തിയതിനുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ, ലോക റെക്കോഡുകളും കൃഷി വകുപ്പിന്റേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും തോമസിനെ തേടിയെത്തിയിട്ടുണ്ട്. ഫോൺ: 9495213264