നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ; നടപടികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: മാറ്റിവെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോഗ്യമന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസർക്കാർ അറിയിക്കുന്നത് ജൂൺ 22ന് രാത്രി ഏറെ വൈകിയാണ്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.
വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് ചുമതല നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിൽ നിയമിച്ച കേന്ദ്രം പുതിയ എൻ.ടി.എ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.