വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തുക ഈടാക്കി പഠനയാത്രകള്‍ വേണ്ട;നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. വലിയ തുക ചെലവഴിച്ച് പഠന യാത്രകൾ നടത്തുന്ന നടപടികൾ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കർശന നിർദേശമായി സർക്കുലർ ഇറക്കി.
എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെകൂടി പഠന യാത്രകളിൽ പങ്കെടുപ്പിക്കാന് അധ്യാപകർ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശമുണ്ട്. സ്കൂളിൽ നിന്ന് പഠനയാത്ര പോകാൻ തടസ്സം നേരിട്ടതിനെ തുടർന്ന് എടത്തനാട്ടുകരയിൽ 11 വയസുകാരന് ആത്മഹത്യ ചെയ്തിരുന്നു.
ദാരുണമായ ഈ വിഷയം ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്പ്ര സ്വദേശി തേനത്ത് മുഹമ്മദ് ഫൈസി സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ബലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ട് തേടി. തുടർ നടപടിയെന്നോണമാണ് പഠനയാത്രകൾ നടത്താൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന സർക്കുലർ ഇറക്കിയത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാനധ്യാപകർക്കും നിർദേശം കൈമാറി. സ്കൂളുകളിൽ നിന്നുള്ള പഠനയാത്രകൾക്ക് ഭീമമായ സംഖ്യയാണ് ഓരോ രക്ഷിതാവും കണ്ടെത്തേണ്ടി വരുന്നതെന്നും ഇത് നൽകാൻ സാധിക്കാത്ത രക്ഷിതാവും യാത്ര പോകാൻ കഴിയാത്ത കുട്ടികളും പ്രയാസം നേരിടുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുന്നതും പതിവായതോടെ അധ്യാപകർ വിദ്യാർഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന നിര്ദേശം ആദ്യം പുറപ്പെടുവിപ്പിച്ചത് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നു.
വിഷയം ചർച്ചയായതോടെ മറ്റു ജില്ലകളിലും ഈ നിർദേശം നടപ്പാക്കണമെന്ന ആവശ്യം ഉർന്നു. പിന്നീട് വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാന് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. സമാനമായ രീതിയിൽ സ്കൂളുകളിലെ പഠനയാത്ര സംബന്ധിച്ച നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുമെന്നാണ് കരുതുന്നത്.