സ്പാം കോളുകള്‍ തടയും; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

Share our post

ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ കരട് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍.

മേയ് 10 ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മറ്റി ഇതില്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രാലയം സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തിവാണ് ചര്‍ച്ച നടത്തിയത്. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബി.എസ്എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉചിതമായ ഉപയോഗം, ഏതെല്ലാം ആവശ്യപ്പെടാത്തതും അനാവശ്യവുമാണെന്ന് വേര്‍തിരിക്കാനും, നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമെല്ലാമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചര്‍ച്ചയുടെ ഭാഗമായി കമ്മറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഗൈഡ്‌ലൈന്‍സ് ഫോര്‍ അണ്‍ സോളിസിറ്റഡ് ആന്റ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024’ ന്റെ അന്തിമ രൂപം അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ ഉപഭോക്തൃ മന്ത്രാലയം രൂപം നല്‍കിയ സബ് കമ്മിറ്റിയാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

സ്പാം കോളുകള്‍ തടയുന്നതിന് ട്രായിയും ടെലികോം വകുപ്പും ഇതുവരെ സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് നിരീക്ഷണം. ഈ വര്‍ഷം ആദ്യം, ഫോണ്‍ വിളിക്കുന്ന എല്ലാവരുടെയും പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ 2018 ലെ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സിന് കീഴില്‍ ഒരു ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ സംവിധാനം അവതരിപ്പിക്കാനും ട്രായ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!