നരേന്ദ്ര ദാഭോല്‍ക്കർ വധം: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, മൂന്നുപേരെ വെറുതെവിട്ടു

Share our post

പുണെ: സാമൂഹ്യപ്രവര്‍ത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോല്‍ക്കറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് പുണെ കോടതി കണ്ടെത്തി. മൂന്നുപേരെ വെറുതെവിട്ടു. കുറ്റക്കാരായി കണ്ടെത്തിയ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു.

ഡോ. വിരേന്ദ്രസിങ് താവ്‌ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകര്‍ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്ന് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ പുണെ സെഷന്‍സ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി സ്ഥാപകനായ ദാഭോല്‍ക്കര്‍ 2013-ല്‍ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സനാതന്‍ സന്‍സ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

നരേന്ദ്ര ദാഭോല്‍ക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്കും പീഡനത്തിനും തട്ടിപ്പുകള്‍ക്കുമെതിരേ നിയമംകൊണ്ടുവന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!