പ്ലസ് വൺ: കഴിഞ്ഞവർഷത്തെ 178 അധികബാച്ചുകൾ തുടരും

Share our post

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് കഴിഞ്ഞ രണ്ടുവർഷങ്ങളിലായി അനുവദിച്ച 178 അധിക ബാച്ചുകൾ ഇക്കൊല്ലവും തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022-23 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും 2023-24 അധ്യയന വർഷം താത്‌കാലികമായി അനുവദിച്ച 97 ബാച്ചുകളുമാണ് തുടരുക.

178 ബാച്ചുകൾ തുടരുന്നതിന് ഒരുവർഷത്തേക്ക് 19.22 കോടിയുടെ അധിക സാമ്പത്തികബാധ്യത സർക്കാരിന് ഉണ്ടാകുമെന്നതിനാൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുടർച്ചാനുമതി നൽകാനാണ് ആലോചിച്ചിട്ടുള്ളത്.

പ്രവേശനവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിലുണ്ടായ ആശങ്കയും കാലതാമവവും ഒഴിവാക്കാനാണ് പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിനുമുമ്പേ ബാച്ചുകൾ അനുവദിച്ചത്. എട്ടിനാണ് പത്താംക്ലാസ് ഫലപ്രഖ്യാപനം. ജൂൺ അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം.

25-ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ നിർത്താൻ ആലോചിച്ചിരുന്നെങ്കിലും പ്രായോഗിക പ്രശ്നങ്ങളുള്ളതിനാൽ അവ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധന അധികസാമ്പത്തിക ബാധ്യത ഉണ്ടാകാത്തവിധം ഇക്കൊല്ലവും അനുവദിക്കും.

ഇതിനുപുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി മാർജിനൽ സീറ്റ് വർധന നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധന നൽകും.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിക്കും.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാർജിനൽ സീറ്റ് വർധന അനുവദിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!