ലോക്‌സഭ തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടികയായി; ജനവിധി തേടി 194 പേർ

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തിങ്കളാഴ്ച മൂന്ന് വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി.
സംസ്ഥാനത്താകെ പത്ത് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത്. അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായതോടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങി.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്. 14 പേർ. ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (അഞ്ച്). കോഴിക്കോട് 13ഉം കൊല്ലത്തും കണ്ണൂരും 12 വീതവും സ്ഥാനാർഥികളുണ്ട്. 194 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ്- നാല് പേർ.
മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണം: തിരുവനന്തപുരം- 12, ആറ്റിങ്ങൽ- 7, കൊല്ലം- 12, പത്തനംതിട്ട- 8, മാവേലിക്കര- 9, ആലപ്പുഴ- 11, കോട്ടയം- 14, ഇടുക്കി- 7, എറണാകുളം- 10, ചാലക്കുടി- 11, തൃശൂർ- 9, ആലത്തൂർ- 5, പാലക്കാട്- 10, പൊന്നാനി- 8, മലപ്പുറം- 8, വയനാട്- 9, കോഴിക്കോട്- 13, വടകര- 10, കണ്ണൂർ- 12, കാസർകോട്- 9.
പത്രികകൾ പിൻവലിച്ചത്: തിരുവനന്തപുരം- 1, മാവേലിക്കര- 1, ഇടുക്കി- 1, ചാലക്കുടി- 1, തൃശൂർ- 1, പാലക്കാട്- 1, മലപ്പുറം- 2, വയനാട് – 1, വടകര- 1.