Kerala
മണ്ഡല – മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിൽ കാണാതായത് ഒൻപത് അയ്യപ്പ ഭക്തരെ

പത്തനംതിട്ട : മണ്ഡല – മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിൽ കാണാതായത് ഒൻപത് അയ്യപ്പ ഭക്തരെ. ശബരിമല തീർഥാടനകാലത്ത് ഒരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഇക്കുറി കാണാതാകുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഒന്നിലധികം അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പലരെയും പിന്നീട് കണ്ടെത്തിയിട്ടുമുണ്ട്. അയ്യപ്പദർശനത്തിന് എത്തുന്നവർക്ക് പുറമെ തീർഥാടന കാലത്ത് തൊഴിലാളികളായി എത്തിയവരും മടങ്ങിവരാതിരുന്നിട്ടുണ്ട്.
ഇക്കുറി കാണാതായവരുടെ എണ്ണം കൂടിയതോടെ ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പോലീസ്. നവംബര്‍ 15നും ജനുവരി 20നുമിടയില്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും അയ്യപ്പ ഭക്തരെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം പമ്പ പോലീസ് ഊര്‍ജിതമായി നടത്തിവരുന്നു.
ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ കണ്ടെത്തുന്നതിന് റാന്നി ഡി.വൈ.എസ്.പി ആര്. ബിനുവിന്റെ മേല്‍നോട്ടത്തില്‍ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ പുരോഗതി ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും ചെയ്യുന്നു. കാണാതായവരില്‍ നാലു തമിഴ്നാട്ടുകാരും ഒരു കോഴിക്കോട് സ്വദേശിയും രണ്ട് ആന്ധ്രാക്കാരും ഓരോ കര്‍ണാടക, തെലുങ്കാന സ്വദേശികളുമാണുള്ളത്.
തിരുവല്ലൂര്‍ പേരാമ്പാക്കം കളമ്പാക്കം ഭജനായി കോവില്‍ സ്ട്രീറ്റില്‍ ഇട്ടിപ്പന്റെ മകന് രാജ (39), തിരുവണ്ണാമലൈ തണ്ടാരന്‍പെട്ടി റെഡ്ഢിപ്പാളയം സ്ട്രീറ്റില്‍ കണ്ടന്റെ മകന് എഴിമലൈ (57), ചെന്നൈ ജി.ആര്.പി ചിറ്റാളപക്കം 09 ആര്.ആര് നഗര്‍ അരംഗനാഥന്റെ മകന് കരുണാനിധി (58), വില്ലുപുരം വാനൂര്‍ ബൊമ്മയ്യപാളയം പെരിയ പാളയത്തമ്മന്‍ കോവില്‍ സ്ട്രീറ്റ്, 1/268 ആവണി മകന് അയ്യപ്പന് (24) എന്നിവരാണ് തമിഴ്നാട് സ്വദേശികള്‍.
കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിന്‍കുന്നുമ്മല്‍ മുത്തോരന്‍ (74), വിശാഖപട്ടണം രാമാലയം ഐസ് ഫാക്ടറിക്ക് സമീപം 54/9/27 ഇസുകത്തോട്ട മധു നായിഡു മകന് കോരിബില്ലി ബാബ്ജി (75), ശ്രീകാകുളം ഡിസ്ട്രിക്ട് കൊങ്ങാരം 2 108 ചിന്ന രാമപ്പഡുവിന്റെ മകന് ഗുണ്ട ഈശ്വരുഡു (75) എന്നിവരാണ് ആന്ധ്രാപ്രദേശുകാര്‍. തെലുങ്കാനാ താരാകാരം തിയേറ്ററിന് എതിര്‍വശം കച്ചദുവ നരസിംഹറാവു മകന് വിനയ് (27), കര്‍ണാടക ദര്‍വാര്‍ഡ് കനവി ഹോന്നപ്പൂര്‍ ഫക്കീറപ്പയുടെ മകന് ഹനുമന്‍ താപ്പ ഉനക്കല്‍ (65) എന്നിവരെയാണ് കാണാതായത്. പമ്പ, നിലക്കലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാത്ത സംഭവവും ഉണ്ടായി.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്