പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു; മൃതദേഹങ്ങൾ പുറത്തെടുത്തത് പുലർച്ചെ

മാള: കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേർ മരിച്ചു. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. റോഡിനോട് ചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അഗ്നിരക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിന് ആഴം കൂടുതലായതിനാൽ തിരച്ചിൽ നടത്താനായില്ല.
ചാലക്കുടിയിൽ നിന്ന് സ്‌കൂബ സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വീതികുറഞ്ഞ റോഡിനോടുചേർന്ന പാറമടക്കുളത്തിന്റെ കൈവരി തകർത്താണ് കാർ മറിഞ്ഞത്. ടിറ്റോയെ വീട്ടിൽ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.