പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; പേരാവൂരിൽ 19 പേർക്ക് പിഴ, സ്ഥലമുടമകൾക്കും നോട്ടീസ്

പേരാവൂർ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂർ ടൗണിലെ 12 സ്ഥാപനങ്ങളടക്കം 19 പേർക്ക് ഒരു ലക്ഷത്തിരണ്ടായിരം രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ശുചിത്വ വിജിലൻസ് ടീം നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപന ഉടമകൾക്കും സ്ഥലമുടമകൾക്കുമെതിരെ കർശന നടപടിയെടുത്തത്.
വീവൺ സ്റ്റോർ, സിത്താര ഫുട്ട് വെയർ, പുലരി ഗാർമന്റ്‌സ്, അടുക്കള ഹോം ഷോപ്പി, അബിൻ വെജിറ്റബിൾസ്, ന്യൂ ഫാഷൻ, സംസം ബേക്കറി, വിവ ടെക്സ്റ്റയിൽസ്, സക്കീന ലത്തീഫ്, ജമീല എന്നിവർക്ക് 10000 രൂപ വീതവും അരയാക്കൂൽ പാടിച്ചേരി നബീസക്ക് 2000 രൂപയുമാണ് പിഴയിട്ടത്. സ്ഥാപനങ്ങളുടെ സമീപം പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം കത്തിക്കൽ, മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കൽ, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പിഴ.
സ്ഥാപനങ്ങളിൽ നിന്നുള്ള മലിന ജലം പൊതു ഓടയിൽ ഒഴുക്കിവിടുന്നതിന് വനിതാ ഹോട്ടൽ, തട്ടുകട, മത്സ്യ മാർക്കറ്റ് തുടങ്ങി ആറോളം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നല്കിയിട്ടുണ്ട്.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം. ഷൈലജ, വിജിലൻസ് ടീമംഗങ്ങളായ ദിവ്യ രാഘവൻ, വി.കെ. സായിപ്രഭ, ബി.എം.സി കൺവീനർ നിഷാദ് മണത്തണ എന്നിവരാണ് പരിശോധന നടത്തി പിഴ ചുമത്തിയത്.