Connect with us

India

കൗമാരക്കാരിൽ പുകവലി വ്യാപകം, ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം താറുമാറാകും

Published

on

Share our post

കൗമാരക്കാരിലും യുവാക്കളിലും പുകവലിയും ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് പലതരം ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ലോകത്ത് പുകയില ഉപയോഗിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. 27 കോടിയോളം പേരാണ് ഇന്ത്യയിൽ പുകയില ഉപയോഗിക്കുന്നത്. ഇതിൽ യുവാക്കളും വയോധികരും മാത്രമല്ല കുട്ടികളും ഉൾപ്പെടും. ഇന്ത്യയിൽ നടത്തിയ ടുബാക്കോ യൂത്ത് സർവൈലൻസ് പഠനം പ്രകാരം ആൺകുട്ടികളിൽ 57 ശതമാനവും പെൺകുട്ടികളിൽ 41 ശതമാനവും പുകയില ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നു.

ഇതിൽ ഭൂരിഭാഗം കുട്ടികളും ബീഡി, സിഗററ്റ് പോലുള്ള പുകയില ഉൽപന്നങ്ങൾ ആദ്യമായി ഉപയോഗിച്ചത് 10 വയസ്സിനു മുൻപാണ്. ഇത്തരം സാഹചര്യത്തിൽ നിന്നു കഴിവതും കുട്ടികളെ മാറ്റി നിർത്തുകയാണ് വേണ്ടത്.2012ൽ കേരളത്തിലും അത്തരത്തിലൊരു പഠനം നടത്തിയിരുന്നു. 14 മുതൽ 18 വയസ്സിനിടയിലുള്ള 3000 സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സർവേ സംഘടിപ്പിച്ചത്.

10 സ്കൂളിൽ നിന്നുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ചോദ്യാവലി നൽകി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതു പ്രകാരം, പെൺകുട്ടികൾ ആരും പുകവലിച്ചിട്ടില്ലെങ്കിലും 5.5 ശതമാനം ആൺകുട്ടികളിലേക്ക് പുകവലി വ്യാപിച്ചെന്നു വ്യക്തമായി. ഈ കുട്ടികളിൽ എല്ലാവരുടെയും കുടുംബത്തിലോ പരിചയത്തിലോ സ്ഥിരം പുകവലിക്കുന്ന വ്യക്തികൾ ഉണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.ഈ കണക്കിലെ 90 ശതമാനം കുട്ടികളും പുകവലിക്കുന്നുണ്ടെന്ന് അവരുടെ കുടുംബാംഗങ്ങൾക്ക് അറിയില്ല.

കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അകൽച്ച എത്രത്തോളമാണെന്നും ഇതിലൂടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയേ മതിയാകൂ. അവർക്കൊപ്പം സമയം ചെലവഴിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുന്നത് അവരെ മോശം സ്വാഭാവങ്ങളിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിക്കും. പലപ്പോഴും സമപ്രായക്കാരായ കുട്ടികളുടെ നിർബന്ധം മൂലമാകാം പുകവലിയിലേക്ക് ആദ്യമായി ഒരു കുട്ടി ചുവടുവയ്ക്കുന്നത്.

അത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാനും കുട്ടികളിൽ അങ്ങനെയുള്ള സ്വാധീനങ്ങളുണ്ടാകാതിരിക്കാനും രക്ഷിതാക്കൾക്കു ശ്രദ്ധിക്കാം.ഒരു മനുഷ്യന്റെ ശ്വാസകോശം പൂർണ വളർച്ചയിലെത്തുന്നത് 20 വയസ്സാകുമ്പോഴാണ്. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ പുകവലിക്കുന്നത് ശ്വാസകോശത്തിന്റെ വളർച്ച മുരടിക്കാന്‍ ഇടയാക്കും. ഇത് ഭാവിയിൽ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാം. ആസ്മ, സി.ഒ.പി.ഡി, ബ്രോംകൈറ്റിസ്, ലങ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന അധികമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തിനെയും പുകവലി സാരമായി ബാധിക്കും.

ഡോപ്പമിൻ റിവാർഡ് പാത്‌വേ വഴിയാണ് ഒരു വ്യക്തിക്ക് പുകയിലയോട് അടിമത്തമുണ്ടാകുന്നത്. നിക്കോട്ടിന് അടിമപ്പെട്ടവർക്ക് അത് കിട്ടാത്തപക്ഷം വിത്ഡ്രോവൽ സിംപ്റ്റംസ് കാണിക്കാം. പഠനത്തിൽ ശ്രദ്ധയില്ലാതാവുക. അക്രമാസക്തമാവുക എന്നിവയും ഉണ്ടായേക്കാം. ഇത്തരം ദോഷഫലങ്ങളെപ്പറ്റി കുട്ടികൾക്ക് കൃത്യമായി വിവരിച്ചുകൊടുക്കുന്നതും ഭവിഷ്യത്തുകളെപ്പറ്റി ബോധവാന്മാരാക്കുന്നതുമാണ് ഏറ്റവും നല്ലത്.

വിവരങ്ങൾക്കു കടപ്പാട് : ഡോ. സോഫിയ സലിം, സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്റ്റ്, പട്ടം എസ്. യു. ടി ഹോസ്പിറ്റൽ


Share our post

India

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Published

on

Share our post

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.


Share our post
Continue Reading

India

ഓൺലൈൻ പണമിടപാടുകൾക്ക് മുൻ നിരയിൽ നിൽക്കുന്ന ഫോണ്‍പേയുടെ പേര് മാറുന്നു

Published

on

Share our post

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ പേരില്‍ മാറ്റം വരുത്തുന്നു. ഐ.പി.ഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. കമ്പനിയുടെ പേര് മാറ്റാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

1200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) ആണ് ഫോണ്‍പേയുടെ മൂല്യം. അതേസമയം കമ്പനിയുടെ പേര്മാറ്റം പ്രവര്‍ത്തനരീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് കമ്പനിയുടെ പേര് മാറ്റത്തിന് പിന്നില്‍. എന്നാല്‍ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം, കോടികളുടെ നഷ്ടത്തില്‍ നിന്നാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്പനിയുടെ പ്രവര്‍ത്തനം സിംഗപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോണ്‍പേക്ക് ഉള്ളത്.


Share our post
Continue Reading

India

ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Published

on

Share our post

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ​ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.


Share our post
Continue Reading

Trending

error: Content is protected !!