അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21) , തരുൺ ബസവരാജ് (39 ) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗിൻ്റെ മേൽനോട്ടത്തിൽ വയനാട് സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിനുള്ളിൽ വയനാട് സൈബർ പോലീസ് പിടികൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്. സിംഗപ്പൂരിലെ പസഫിക് ഓയിൽ ആൻ്റ് ഗ്യാസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത് കുമാറിൽ നിന്ന് 11 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. കേരളത്തിൽ ഏതെങ്കിലും സ്റ്റേഷനിൽ കേസുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പ്രതികളെ കൽപ്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതികളെ പോലീസ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
സൈബർ സ്റ്റേഷനിലെ എസ്.ഐ. അശോക് കുമാർ, എസ്. ആർ.സി.പി.ഒമാരായ റസാഖ്, ഷുക്കൂർ, അനൂപ്, സി.പി.ഒ. റിജോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.