ഡ്രൈവറില്ലാത്ത കാർ നിർമിച്ച് സ്കൂൾ വിദ്യാർഥികൾ

കോട്ടക്കൽ: ഈ കാറിന് ഡ്രൈവർ വേണ്ട. പ്രവർത്തനം മൊബൈൽ ഫോണിലെ ശബ്ദസന്ദേശത്തിനനുസരിച്ചാണ്. കാർ നിർമിച്ചതാകട്ടെ രണ്ട് പത്താം തരം വിദ്യാർഥികൾ. കോട്ടക്കൽ പീസ് പബ്ലിക് സ്‌കൂളിലെ ഫസൽ റബീഹും യു. ഷാനിബുമാണ് ഈ താരങ്ങൾ. സ്‌കൂളിൽ നടന്ന ഡിജിറ്റൽ ഫെസ്റ്റിൻ്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാർ നിർമിച്ചത്. പതിനാറോളം വോയ്‌സ് കമാൻ്റുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനം മുന്നോട്ടും പിന്നോട്ടും ഓടിക്കാനും ലൈറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കാനും വോയ്സ്കമാന്റ് മാത്രം മതി.
മുന്നോട്ടെടുക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും ആളുകളുണ്ടെങ്കിൽ സെൻസർ സംവിധാനവുമുണ്ട്. വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ഫെബ്രുവരി 10ന് യു.എ.ഇ.യിൽ നടക്കുന്ന ഇൻ്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ഇരുവരും. മുന്നേ കാൽ ലക്ഷം രൂപയാണ് ചെലവ് വന്നത്.
കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ കീഴിലു ള്ള ജില്ല ഇന്നവേഷൻ കൗൺസിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ടി. ജുൽഫർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷത വഹിച്ചു. അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. കബീർ, സൈബർ സ്ക്വയർ പ്രതിനിധി ഹരികൃ ഷൻ, വൈസ് പ്രിൻസിപ്പൽ എസ്. സ്‌മിത, എച്ച്.എം.കെ. പ്രദീപ്, സ്‌കൂൾ ഐ.ടി വിഭാഗം മേധാവി ടി. ഹസ്‌ന, ഷമീമ എന്നിവർ സംസാരിച്ചു.
ഈസ്റ്റ് കോഡൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ കെ.ടി. റബീഹുല്ലയുടെ മകനാണ് ഫസൽ റബീഹ്. സഹപാഠിയും അയൽവാസിയുമായ യു. ഇബ്രാഹിമിൻ്റെ മകനാണ് ഷാനിബ്.