കെ.എസ്.ആര്.ടി.സി.യില്‍ 2024 മുതല്‍ മലയാള ഭാഷ മാത്രം

തിരുവനന്തപുരം: പുതിയ വര്‍ഷം മുതല്‍ കെ.എസ്.ആര്.ടി.സി.യില്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഭരണ രംഗത്ത് 2022ലെ ലിപി പരിഷ്കരണ നിര്‍ദ്ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ് എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളം ദിനപത്രങ്ങള്‍ക്ക് നല്കുന്ന പരസ്യം, ടെൻഡര്‍ തുടങ്ങിയവ പോലും പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവയും മലയാളത്തില്‍ തയാറാക്കണം. ഹാജര്‍ പുസ്തകം, റൂട്ട് രജിസ്റ്ററുകള്‍, തുടങ്ങി എല്ലാ ഓഫീസ് രജിസ്റ്ററുകളും മലയാളത്തില്‍ തയാറാക്കി മലയാളത്തില്‍ തന്നെ രേഖപ്പെടുത്തണം.
ബസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യ നേര് പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലുമായിരിക്കണം. കെ.എസ്.ആര്.ടി.സി.യുടെ ഔദ്യോഗിക വാഹനങ്ങളുടെ മുൻ വശത്ത് മലയാളത്തിലും പിൻഭാഗത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
ഫയലുകള്‍ പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യേണ്ടതും പൂര്‍ണ്ണമായും മലയാള ഭാഷയില്‍ ആയിരിക്കേണ്ടതുമാണ്. ന്യൂനപക്ഷ ഭാഷയില്‍ കത്തുകളോ കുറിപ്പുകളോ തയാറാക്കുമ്പോള്‍ അവയുടെ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണം.