മഴപെയ്തപ്പോൾ റോഡിൽ പൊങ്ങിവന്നത് റബ്ബർ ചെരിപ്പ്; ഇത് ‘റബ്ബറൈസ്ഡ് ടാറിങ്’ എന്ന് നാട്ടുകാർ
ഇടക്കോലി: ടാർചെയ്ത റോഡിൽ ചെരിപ്പ് തെളിഞ്ഞുവന്നപ്പോൾ ഇതാണ് ‘റബ്ബറൈസ്ഡ് ടാറിങ്’ എന്ന പരിഹാസവുമായി നാട്ടുകാർ. കഴിഞ്ഞ മാർച്ചിൽ ടാർ ചെയ്ത ഉഴവൂർ കാക്കനാട്ട്കുന്ന്-പോസ്റ്റ് ഓഫീസ് റോഡിലാണ് ചെരിപ്പ് ടാറിൽ നിന്ന് തെളിഞ്ഞു നിൽക്കുന്നത്.
റോഡ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. കാക്കനാട്ട്കുന്ന് അഞ്ചാം വാർഡിൽ തുടങ്ങി ആറാം വാർഡിൽ അവസാനിക്കുന്നു. ജലജീവൻ മിഷൻ പദ്ധതിക്കായി കുരിശുമല കൂഴമലയിലെ ജലസംഭരണിയിലേക്ക് വലിയ കുഴൽ ഇടുന്നതിന് റോഡിൽ ജെ.സി.ബി. ഉപയോഗിച്ച് ഓട തീർത്തു. ഇതോടെ റോഡ് അപകടപാതയായി.
പരാതിയുമായി ഗ്രാമപ്പഞ്ചായത്തംഗം ഉന്നത ജനപ്രതിനിധികളുമായി സംസാരിച്ചു. ഒടുവിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ മാർച്ചിൽ നടത്തിയ ടാറിങ്ങാണ് ഇപ്പോൾ പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. പിറ്റേന്ന് തന്നെ റോഡിൽ നിരന്നുകിടന്ന മെറ്റൽ കരാറുകാരൻ എത്തി വൃത്തിയാക്കിയിരുന്നു.
