കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആക്രമണം ഉണ്ടായ ഉടനെ യുവതി നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഇതോടെ പ്രതി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ ചെറുപുഴ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും ഇയാൾ പത്തുവർഷത്തോളമായി കണ്ണൂരിലാണ് താമസം. ഇടക്ക് കർണാടകയിലെയും തമിഴ്നാട്ടിലെയും റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിക്ക് പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമം വഴി യുവതിയെ പരിചയമുണ്ടെന്നാണ് പ്രതി നൽകിയ മൊഴി. എന്നാൽ, ഇയാളെ അറിയില്ലെന്നാണ് യുവതി പറയുന്നത്.