ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡി.എസ്.പി മരിച്ചു

ചണ്ഡിഗഡ്: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഡി.എസ്.പി കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പൊലീസിൽ ഡി.എസ്.പിയായ ജൊഗീന്ദർ ദേശ്‍വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജൊഗീന്ദർ. ഇന്നു രാവിലെ അഞ്ചോടെ ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആളാണ് ജൊഗീന്ദർ. ജോഗീന്ദറിന്റെ മകൻ ടോൾ പ്ലാസ കടക്കാൻ അദ്ദേഹത്തിന്റെ പൊലീസ് ഐഡി കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു കാരണം. തുടർന്ന് ജൊഗീന്ദറിന്റെ മകനെ ഹരിയാന പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആശിഷ് കുമാർ പിടികൂടിയതാണ് വാർത്തകളിൽ ഇടംപിടിച്ചത്.
ജിമ്മിൽ വർക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിലെ ഒരു ജിമ്മിൽ ഇരുപത്തിനാലുകാരനായ പൊലീസുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. അദ്ദേഹം പിന്നീട് മരണത്തിനു കീഴടങ്ങി.