സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ
മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പ കേസ് പ്രതിയാണ് റോഷൻ.
പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയാണ് പ്രതി. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്റിട്ടതെന്നാണ് വിവരം.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.
