ഇ ഡിക്ക് തിരിച്ചടി തന്നെ; കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ തുടരും
കൊച്ചി: കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ തുടരും. കിഫ്ബിയുടെ ഹർജിയിൽ ഏപ്രിൽ 25ന് വാദംകേൾക്കും. ഹർജിയിൽ വാദം കേട്ട് തീരുമാനമെടുക്കുംവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി, ബോർഡ് അംഗങ്ങളായ മുൻ വെെസ് ചെയർമാൻ ഡോ. തോമസ് ഐസക്, സിഇഒ കെ എം എബ്രഹാം എന്നിവർ നോട്ടീസിനെതിരെ സംയുക്തമായി നൽകിയ ഹർജിയിൽ നേരത്തെ സിംഗിൾ ബെഞ്ച് തുടർ നടപടികൾ തടഞ്ഞിരുന്നു.
കിഫ്‌ബി മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാൻ വിനിയോഗിച്ചത് ഫെമ ലംഘനമാണെന്നാണ് ഇഡിയുടെ ആരോപണം. വികസനപ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കുന്നത് അനുവദനീയമാണെന്നും ഇത് റിയൽ എസ്റ്റേറ്റ് ഇടപാടായി കണക്കാക്കാനാകില്ലെന്നും വിലയിരുത്തിയാണ് കിഫ്ബിയുടെ ഹർജിയിൽ നേരത്തേ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും കിഫ്ബിയുടെ ഇടപാടുകളിൽ ഒരുതരത്തിലുള്ള ചട്ടലംഘനവും അവർ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു.
