പശ്ചിമേഷ്യൻ യുദ്ധം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നിലച്ചിട്ട് ഒരുമാസം
മട്ടന്നൂർ (കണ്ണൂർ): പശ്ചിമേഷ്യയിലെ യുദ്ധം മൂലം കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസം. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 28 മുതലാണ് വിമാനസർവീസുകൾ നിർത്തിവെച്ചത്. പിന്നീട് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാത്രമാണുണ്ടായിരുന്നത്. ഒരാഴ്ചയോളമായി ഇതും നിർത്തിയിരിക്കുകയാണ്. ആഭ്യന്തര സർവീസുകൾ മാത്രമാണ് ഇപ്പോൾ കണ്ണൂരിൽനിന്നുള്ളത്.
അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതോടെ കിയാലിന് പ്രതിദിനം അരക്കോടി രൂപയോളമാണ് നഷ്ടം. വിമാനങ്ങളുടെ ലാൻഡിങ്-പാർക്കിങ് ഫീ, യൂസർഫീ തുടങ്ങിയ ഇനങ്ങളിലാണ് നഷ്ടം വരുന്നത്.
ഇതിനിടെ ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്്സ്പ്രസ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും സംഘർഷം കനത്തതോടെ ഒഴിവാക്കി. ഷാർജയിലേക്ക് രണ്ടുദിവസത്തെ സർവീസ് മാത്രമാണ് നടത്തിയത്.
മാർച്ച് 29-ന് തുടങ്ങുന്ന വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുദ്ധമൊഴിഞ്ഞശേഷം മാത്രമാണ് ഇവ നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഷെഡ്യൂളിൽ പിൻവലിച്ചിരുന്ന കുവൈത്ത്, ബഹ്റൈൻ, ജിദ്ദ സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര റൂട്ടിൽ നവിമുംബൈയിലേക്ക് ഇൻഡിഗോ 30 മുതൽ പുതിയ സർവീസ് തുടങ്ങും.
വിമാനത്താവളത്തിലെ യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണത്തിൽ ഫെബ്രുവരിയിൽ തന്നെ കുറവുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം 99,634 പേരാണ് കഴിഞ്ഞമാസം കണ്ണൂർ വഴി യാത്ര ചെയ്തത്. മുമ്പ് അന്താരാഷ്ട്ര യാത്രക്കാർ മാത്രം ഒരുലക്ഷത്തിന് മുകളിലുണ്ടായിരുന്നു. അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതോടെ മാർച്ചിലെ യാത്രക്കാരുടെ എണ്ണത്തിലും വൻ ഇടിവുണ്ടാകും.
