ഇസ്രയേലിലേക്കുളള മിസൈലില്‍ ‘ഇന്ത്യയ്ക്ക് നന്ദി’; കൈപ്പടയിലെഴുതി ഇറാന് വ്യോമസേന
ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ള മിസൈലിനു മുകളില്‍ ‘ഇന്ത്യയ്ക്ക് നന്ദി’യെന്ന് കൈപ്പടയിലെഴുതി ഇറാന്. ദൃശ്യങ്ങള്‍ മുംൈബ കോണ്‍സുല്‍ ജനറലും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും പുറത്തുവിട്ടു. വിക്ഷേപണത്തിനു മുന്‍പായി ഇറാന് വ്യോമസേനാ ഉദ്യോഗസ്ഥനാണ് നീലനിറത്തിലുള്ള മഷിയില്‍ ‘താങ്ക്യൂ ടു പീപ്പിള്‍ ഓഫ് ഇന്ത്യ’എന്നെഴുതിയത്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. സമാനമായ രീതിയിലുള്ള സന്ദേശം സ്പെയിന്, പാക്കിസ്ഥാന്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പേരിലും എഴുതിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിയന്‍ നെറ്റ്വര്‍ക്ക് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചുള്ള ഇറാന്റെ ഏറ്റവും ഒടുവിലത്തെ സൈനിക നടപടിയുടെ ഭാഗമായാണ് ഈ സന്ദേശം പുറത്തുവിട്ടത്. നടപടിയുടെ 83-ാം തരംഗമായി വിശേഷിപ്പിക്കപ്പെടുന്ന ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ നീക്കം.
അഷ്ദോദിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ, മോദിയിന് സമീപമുള്ള സൈനിക താവളങ്ങൾ, യുഎസ് സൈനിക വിവര കൈമാറ്റ കേന്ദ്രം എന്നിവയും ഇറാന് ലക്ഷ്യംവച്ചവയില്‍ ഉൾപ്പെടുന്നു. ഈ സൈനിക നടപടിയുടെ ഭാഗമായി യുഎസ് താവളങ്ങളായ അൽ-ദഫ്ര (Al-Dhafra), അൽ-ഉദൈരി (Al-Udeiri) എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇറാന് അവകാശപ്പെടുന്നു.
അലി അൽ-സലേം എയർ ബേസ് (Ali Al-Salem Air Base), ഷെയ്ഖ് ഈസ ബേസ് (Sheikh Isa Base) എന്നിവയ്ക്കു നേരെയും ആക്രമണം ഉണ്ടായതായി ഐആര്‍ജിസി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദീർഘദൂര-മധ്യദൂര മിസൈലുകളും ഡ്രോണുകളുമാണ് ഈ ഓപ്പറേഷനായി ഇറാൻ ഉപയോഗിച്ചത്. ഏറ്റവും ഒടുവിലത്തെ ഈ സൈനിക നടപടിയും വിജയകരമായിരുന്നു എന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
