കൊച്ചിയില്‍ 39 വിമാന സര്‍വീസുകള്‍ റദ്ദാക്കി; കുവൈറ്റ് വിമാനത്താവളത്തില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

Share our post

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.

ദുബായി, അബുദാബി, ജിദ്ദ, മസ്‌കറ്റ്, ദമാം എന്നീ രാജ്യങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും 19 സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും 16 സര്‍വീസുകള്‍ കൊച്ചിയിലേക്കും നടക്കുന്നുണ്ട്. കുവൈറ്റിലേക്കും ബഹ്‌റിനിലേക്കും നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസുകള്‍ നടക്കുന്നില്ല.

കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയാണ്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിക്കുന്നത്. ഇറാന്‍ ഇന്ന് അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു.

യുഎഇ, സൗദി അറേബ്യ, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കും ഇറാനില്‍ നിന്നും ശക്തമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുണ്ടാവുന്നുണ്ട്. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ക്രെയിന്‍ തകര്‍ന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താല്‍ക്കാലികമായി അടച്ചു.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ബഹ്റൈനിലും പുലര്‍ച്ചെയോടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!