തളിപ്പറമ്പിലുണ്ട് ഭിന്നശേഷി സ്ഥാനാർത്ഥി ‘ഞങ്ങൾക്കുമുണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം’
കണ്ണൂർ: സംസ്ഥാന രാഷ്ട്രീയത്തിൽ ഇതിനകം ശ്രദ്ധേയമായ തളിപ്പറമ്പ് മണ്ഡലത്തിൽ മുന്നണികൾക്കെതിരെ മത്സരിക്കാൻ വേറിട്ടൊരു സ്ഥാനാർത്ഥി. കാലങ്ങളായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് തട്ടിമാറ്റുകയും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തെ പ്രതിനിധീകരിച്ച് കണ്ണൂർ നാറാത്ത് സ്വദേശിയായ കെ.പി അബ്ദുൽസലാമാണ് മത്സര രംഗത്തുള്ളത്. ശാരീരിക വൈകല്യങ്ങൾ വകവയ്ക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് ഓടിനടന്നാണ് അബ്ദുൽസലാം ഓരോ വോട്ടർമാരെയും കാണുന്നത്. തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി വിഭാഗത്തിന് സംവരണം അനുവദിക്കുക, രാഷ്ട്രീയപാർട്ടികളും മുന്നണികളും ഭിന്നശേഷി വിഭാഗത്തിന് അർഹമായ പരിഗണന നൽകുക, ഭിന്നശേഷി ആനുകൂല്യം വർദ്ധിപ്പിച്ച് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് അബ്ദുൽസലാം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഭിന്നശേഷിക്കാരെ മാറ്റി നിർത്തുന്നതോ സഹിക്കാം, എന്നാൽ തങ്ങൾക്കായ് തിരഞ്ഞെടുപ്പുകളിൽ ആരും ഒരു വാഗ്ദാനം പോലും നൽകാറില്ലെന്ന് അബ്ദുൽസലാം പരിതപിക്കുന്നു.
വി.ഡി സതീശനും വാക്കുപാലിച്ചില്ല
താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ആറ് മാസം മുൻപ് തിരുവനന്തപുരത്ത് ഡിഫറന്റ് ഏബിൾഡ് പീപ്പിൾ കോൺഗ്രസിന്റ നേതൃത്വത്തിൽ നടന്ന ധർണയിൽ ശാരീരിക ബലഹീനതപോലും കണക്കിലെടുക്കാതെ 14 മണിക്കൂർ യാത്ര ചെയ്ത് താൻ ധർണയിൽ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭിന്നശേഷിക്കാർക്ക് പാർലമെന്റിലും നിയമസഭയിലും പഞ്ചായത്തിലും മത്സരിക്കാൻ രാഷ്ട്രീയപാർട്ടികൾ അവസരം നൽകണമെന്നും നിങ്ങൾ അതിനു തയ്യാറായി വരണമെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് പോലും തങ്ങളെ കയ്യൊഴിഞ്ഞു. മാത്രമല്ല തളിപ്പറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ആരെയും നിർത്തിയില്ല. പകരം കൂടുമാറിയ ഒരാൾക്ക് പിന്തുണയും നൽകി. ഇതെല്ലാം തന്നെ മത്സരാർത്ഥിയാക്കി.
ജീവിതം അത്തർവിറ്റ്
അത്തർ വിറ്റാണ് അബ്ദുൽസലാം ജീവിതം മുമ്പോട്ട് നയിക്കുന്നത്. അഭിനയവും ചിത്രലകലയും ജീവിതമാക്കിയ അബ്ദുൽസലാം വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഗ്രാമവാസികളുടെ രാജാവായിട്ടാണ് ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതിലൂടെ ഒട്ടനവധി അംഗീകാരങ്ങളും തേടിയെത്തി.
ഇത്തവണ തളിപ്പറമ്പിൽ നിന്ന് വിജയിക്കും, ഇനി നിയമസഭയിൽ കാണാം. എന്നെ അറിയുന്ന വോട്ടർമാർ എനിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയുണ്ട്
കെ.പി. അബ്ദുൽസലാം
