‘ഭായിമാർ’ മടങ്ങി; ചെങ്കൽപ്പണകൾ നിശ്ശബ്ദം
നടുവിൽ: സ്വന്തം നാട്ടിലെ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ മറുനാടൻ തൊഴിലാളികൾ പണിയിടങ്ങൾ കാലിയാക്കി ‘സ്ഥലംവിട്ടു’. ഇതോടെ ഇവരെ ആശ്രയിച്ചു നടന്നിരുന്ന ചെങ്കൽപ്പണകളിലെ പണികൾ നിലച്ചു. അസം, ബംഗാൾ, മേഘാലയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചെങ്കൽ ഖനന മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും. ബംഗാളികളും അസമികളും ചേർന്നാൽ 90 ശതമാനം വരും. ഈദുൽ ഫിത്തറും തിരഞ്ഞെടുപ്പുമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നതിന് കാരണമായത്. പെരുന്നാളിന് മുമ്പ് തന്നെ ഒരുവിഭാഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. അസമിലും പശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ബാക്കിയുള്ളവരും സ്ഥലം വിട്ടു. ജില്ലയിലെ ചെറുകിട ചെങ്കൽ പണകളിൽ ജോലിചെയ്യാൻ ആളില്ലാതെ പ്രവർത്തനം നിർത്തിയിരിക്കയാണ്.
അസമിൽ ഏപ്രിൽ ഒൻപതിനും ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിന് ഫലപ്രഖ്യാപനം വന്നാലെ ഇവരുടെ തിരിച്ചുയാത്ര ഉണ്ടാകൂ. ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളായ ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, കടന്നപ്പള്ളി, മലപ്പട്ടം, പടിയൂർ, ശ്രീകണ്ഠപുരം, മാതമംഗലം, അയ്യൻകുന്ന് പ്രദേശങ്ങളിൽ ഏകദേശം അയ്യായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മെഷിൻ ഓപ്പറേറ്റർ, ലോഡിങ്, കല്ലുതട്ടൽ ജോലികളിലാണിവർ ഏർപ്പെട്ടിരുന്നത്. ശരാശരി 2000 രൂപയുടെ വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ട്. കൽപ്പണകൾ സ്തംഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വരുമാനം ഗണ്യമായി കുറഞ്ഞു. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ഓട്ടോറിക്ഷകളുടെ ഓട്ടവും പകുതിയായി. മാർച്ച് മാസം ഒടുവിൽ തിരക്കിട്ടുനടന്നിരുന്ന റോഡ് താറിടൽ പോലുള്ള പണികളും നിർത്തി വച്ചിരിക്കുകയാണ്. ലോറി ഡ്രൈവർമാരും ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലായിട്ടുണ്ട്. ലോട്ടറി വിൽപ്പനക്കാർ തുടങ്ങി മുറുക്കാൻ വിൽക്കുന്നവർ വരെ ദുരിതത്തിലായിരിക്കയാണ്. ഈസ്റ്ററും വിഷുവും തിരഞ്ഞെടുപ്പും പടിവാതിലിൽ എത്തിയപ്പോഴുള്ള ‘ഭായി ‘മാരുടെ പലായനം നൂറുകണക്കിനു കുടുംബങ്ങളെയാണ് വലച്ചിരിക്കുന്നത്.
