ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു
ന്യൂഡൽഹി: ഇന്ത്യയിൽ നിഷ്ക്രിയ ദയാമരണത്തിന് കോടതി അനുമതി നൽകിയ ആദ്യ വ്യക്തിയായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. 13 വർഷത്തെ അബോധാവസ്ഥയ്ക്ക് ശേഷം അന്തരിച്ച ഹരീഷിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അവയവങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കിയത്.
ഹരീഷ് റാണയുടെ വൃക്കകൾ, കരൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിലൂടെ അവയവമാറ്റ ശസ്ത്രക്രിയ കാത്തിരിക്കുന്ന മൂന്ന് പേർക്ക് പുതുജീവൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മകന്റെ ദുരിതം അവസാനിപ്പിക്കാൻ നിയമപോരാട്ടം നടത്തിയ മാതാപിതാക്കൾ തന്നെയാണ് അവയവദാനത്തിനും സന്നദ്ധത അറിയിച്ചത്.
2013-ൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ ചലനമറ്റ അവസ്ഥയിലായിരുന്നു. മകന്റെ അവസ്ഥ പരിഗണിച്ച് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ നിയമപരമായ അനുമതിയോടെ ദയാമരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംഭവമായിരുന്നു ഇത്.
