മാർച്ച് 26 വരെ ഉയർന്ന താപനിലയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം, 12 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം.
ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്. ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ട്.
യുവി വികിരണത്തോത് ഉയർന്നു
സംസ്ഥാനത്തു പലയിടങ്ങളിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നു. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
ഓറഞ്ച് അലർട്ട് : കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തി. ഇവിടെ അതീവ ജാഗ്രത പാലിക്കണം. യെലോ അലർട്ട് : (യുവി 6-7): മൂന്നാർ, കളമശേരി, ഒല്ലൂർ, ബേപ്പൂർ, മാനന്തവാടി.
