കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ, ഏഴ് മണിക്ക് ശേഷം ഇന്റർനെറ്റ് ഇല്ല; ‘ഡിജിറ്റൽ ഡിറ്റോക്സു’മായി കർണാടക
ബെംഗളൂരു∙ കുട്ടികളിലെ അമിതമായ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്‌ക്രീന്‍ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് വൈകിട്ട് ഏഴ് മണിക്ക് ശേഷം ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളര്‍ച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നീക്കം.
പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ‘ഡിജിറ്റല്‍ വെല്‍നസ് കമ്മിറ്റികള്‍’ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുകയും കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റല്‍ സാക്ഷരതയും ഓണ്‍ലൈന്‍ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തില്‍ നിര്‍ദേശമുണ്ട്.
കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വീട്ടില്‍ കുട്ടികള്‍ക്കായി കൃത്യമായ സ്‌ക്രീന്‍ ടൈം പരിധികള്‍ നിശ്ചയിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഔട്ട്ഡോര്‍ കളികളിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നയം നിർദേശിക്കുന്നു. നേരത്തേ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
