അന്യസംസ്ഥാനങ്ങളെ വെല്ലുന്ന തക്കാളിക്കൃഷിയുമായി പ്രസാദ്
ചെറുപുഴ: അന്യസംസ്ഥാനങ്ങളെ വെല്ലുന്ന തക്കാളിക്കൃഷിയുമായി കൊറാളിമലയിലെ നട്ടിയിൽ പ്രസാദ്. ഇന്ന് ഏതാ ദിവസം എന്നു ചോദിച്ചാൽ പ്രസാദിനും ഭാര്യയ്ക്കും അറിയില്ല. കാരണം അവർക്ക് പുറംലോകവുമായി ബന്ധമില്ല. സൂര്യനുദിക്കും മുന്പേ കൃഷിയിടത്തിലെത്തും രണ്ടുപേരും. അന്തിമയങ്ങിക്കഴിഞ്ഞു മടങ്ങും.
ഭക്ഷണം കഴിച്ച് വീണ്ടും രാത്രി കൃഷിയിടത്തിലേക്ക്. പന്നി ഉൾപ്പെടെയുള്ള വന്യജീവികളെ അകറ്റാൻ കൂട്ടിന് അനുസരണയുള്ള അഞ്ചു പട്ടികളും. ഇതാണ് അവരുടെ ഓരോ ദിനവും. അതിൽ അവധി ദിവസങ്ങളില്ല. ഇതിന്റെ ഫലമായാണ് രോഗകീടബാധയിലും നൂറുമേനി വിളവ് കൊയ്യാൻ പ്രസാദിന് കഴിയുന്നത്.
ചെറുപുഴ പഞ്ചായത്തിലെ 13-ാം വാർഡിൽപ്പെട്ട കൊറാളിമലയിലെ നട്ടിയിൽ പ്രസാദിന്റെ വിശേഷങ്ങൾ ഇങ്ങനെയാണ്. സമുദ്രനിരപ്പിൽനിന്ന് 2800 അടി ഉയരത്തിലാണു കൊറാളിമല.
അവിടെ ഇന്നുള്ളത് ഈ കുടുംബം മാത്രമാണ്. ഒറ്റപ്പെട്ടതും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ പ്രദേശമായതുകൊണ്ടുതന്നെ മുന്പ് താമസിച്ചവരും മലയിറങ്ങി. അവിടെയെത്താൻ ജീപ്പ് മാത്രമാണ് ശരണം. അള്ളിപ്പിടിച്ചു കയറിവരുന്ന ജീപ്പിൽ ക്വിന്റൽ കണക്കിന് തക്കാളിയാണ് ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. സാധാരണ പയറും പാവലുമാണ് കൃഷി ചെയ്യാറെങ്കിൽ ഈ വർഷം തക്കാളിയാണ് കൃഷി ചെയ്തത്. മലമുകളിൽ കൃഷിചെയ്ത തക്കാളിപ്പാടം കാണുന്നവർക്ക് മനോഹരകാഴ്ചയാണ്.
തക്കാളി ചെടിയെ ബാധിക്കുന്ന പ്രധാന രോഗമായ ബാക്ടീരിയൽ വാട്ടവും കാൽസ്യത്തിന്റെ അഭാവം മൂലമുള്ള അഴുകൽ രോഗവും ഭീഷണിയായെങ്കിലും യഥാസമയമുള്ള സാങ്കേതിക നിർദേശങ്ങൾ മൂലം കീടബാധ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് കൃഷിയിടം സന്ദർശിച്ച് മാർഗനിദേശം നൽകുന്ന ചെറുപുഴ കൃഷിഭവൻ ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂർ പറഞ്ഞു.
