നാലിടത്ത് സ്ഥാനാർഥികളില്ലാതെ എൽഡിഎഫ് ; ഘടകകക്ഷികൾക്കിടയിൽ സ്ഥാനാർഥി നിർണ്ണയം പ്രതിസന്ധിയിൽ
തിരുവനന്തപുരം: എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയം അനിശ്ചിതത്വത്തിൽ. നാല് പ്രധാന മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മുന്നണിക്ക് സാധിച്ചിട്ടില്ല. ഘടകകക്ഷികൾക്കിടയിൽ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന്, താനൂർ എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളില്ലാത്തത്. ഘടകകക്ഷികൾക്കിടയിലാണ് സീറ്റ് വിഭജനത്തിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പലപ്പോഴും സമവായത്തിലെത്താതെ നീണ്ടുപോകുകയാണ്. തിരുവനന്തപുരം ആന്റണി രാജു പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ്. എന്നാൽ അദ്ദേഹത്തിന് ശിക്ഷയിൽ ഇളവ് ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സ്ഥാനാർഥിയെ ജനാധിപത്യ കേരള കോൺഗ്രസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. സിറ്റിങ് സീറ്റായ താനൂരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. കാസർകോടും വള്ളികുന്നും ഐഎൻഎല്ലിന്‍റെ സീറ്റാണ്. ഇവിടെയും സ്ഥാനാർഥികളെ കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.
സ്ഥാനാർഥി നിർണ്ണയം വൈകുന്നത് താഴേത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇലക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രാദേശിക കൺവെൻഷനുകൾ വിളിച്ചുചേർക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. കൺവെൻഷനുകളിൽ സ്ഥാനാർഥിയുടെ അഭാവം പ്രചാരണത്തിന്റെ ആവേശം കുറയ്ക്കുന്നു.
മറ്റു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് സജീവമാകുമ്പോൾ എൽഡിഎഫ് ക്യാമ്പിലുണ്ടാകുന്ന ഈ മെല്ലെപ്പോക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഓരോ പാർട്ടിയും തങ്ങളുടെ സ്വാധീനമേഖലകൾ വിട്ടുനൽകാൻ തയ്യാറാകാത്തത് മുന്നണിയിലെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുക എന്നതിനേക്കാൾ, കക്ഷി താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഈ തർക്കങ്ങൾക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
