‘എന്റെ വാക്ക് ഞാൻ പാലിച്ചു’: കണ്ണൂരിൽ മഞ്ഞുരുകുന്നു, മോഹനനെ ചേർത്തുപിടിച്ച് സുധാകരൻ
കണ്ണൂർ: കണ്ണൂർ കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കെ. സുധാകരനും യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, തന്റെ പൂർണ്ണ പിന്തുണ സ്ഥാനാർഥിക്ക് പ്രഖ്യാപിച്ചു. ‘എന്റെ വാക്ക് ഞാൻ പാലിച്ചു’ എന്ന പ്രഖ്യാപനത്തോടെയാണ് സുധാകരൻ മോഹനനെ സ്വീകരിച്ചത്.
കണ്ണൂർ കോർപ്പറേഷൻ മേയറായ ടി.ഒ. മോഹനൻ കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. സുധാകരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. അല്പം വൈകിയാണെങ്കിലും സുധാകരന്റെ പിന്തുണയോടെ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെ മേൽക്കോയ്മ നേടിയെടുക്കാൻ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കണ്ണൂർ അസംബ്ലി മണ്ഡലം തിരികെ പിടിക്കുക എന്ന വലിയ രാഷ്ട്രീയ ദൗത്യമാണ് ടി.ഒ. മോഹനന്റെ ചുമലിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് പരാജയപ്പെട്ട ഈ മണ്ഡലത്തിൽ സുധാകരനെപ്പോലൊരു കരുത്തനായ നേതാവിന്റെ പിന്തുണ അനിവാര്യമാണെന്ന് മോഹനൻ വ്യക്തമാക്കി. സുധാകരന്റെ സ്നേഹപൂർണ്ണമായ ആശ്ലേഷവും അനുഗ്രഹവും ഈ സമയത്ത് ലഭിച്ചത് വലിയ ഊർജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അദ്ദേഹത്തോടൊപ്പം അനുയായികളായി നിന്ന പലരുമാണ് ഇപ്പോൾ ജില്ലയിൽ യുഡിഎഫിന്റെ സ്ഥാനാർഥികളായി രംഗത്തിറങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സജീവ പിന്തുണ അവർക്ക് ഓരോരുത്തർക്കും ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് പോലും കണ്ണൂരിലെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു.
തന്റെ പ്രചാരണ പരിപാടികളുടെ ഷെഡ്യൂളും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ രാവിലെ ഇരിക്കൂറിൽ സജീവ് ജോസഫിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ഔദ്യോഗികമായി രംഗത്തിറങ്ങും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലും റോഡ് ഷോകളിലും പൊതുയോഗങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ടി.ഒ. മോഹനൻ ഉന്നയിച്ചത്. ബംഗാളിലെ സർക്കാർ 33 വർഷം ഭരിച്ചതിന് ശേഷമാണ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതെങ്കിൽ, ഇവിടെ പത്ത് വർഷം കൊണ്ട് തന്നെ അതിനേക്കാൾ മോശം അവസ്ഥയിലേക്ക് ഭരണം എത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഭരണകൂടത്തെ മാറ്റിയെടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. സമയം കുറവാണെങ്കിലും എല്ലാ തടസ്സങ്ങളെയും മറികടന്ന് മുന്നിലെത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മോഹനൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന വാർത്തകളെ ടി.ഒ. മോഹനൻ തള്ളി. താൻ സ്ഥാനാർഥിയാകുന്നതിന് തനിക്ക് യാതൊരു തടസ്സവുമില്ലെന്ന് സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ‘ഞാനും നിന്റെ കൂടെ ഉണ്ടാകും’ എന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും ഹൈക്കമാൻഡിന് നൽകിയ വാക്ക് പാലിച്ച് പാർട്ടി വിജയത്തിനായി അദ്ദേഹം മുൻനിരയിൽ തന്നെയുണ്ടാകുമെന്നും മോഹനൻ കൂട്ടിചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി ഇന്ന് വൈകുന്നേരം യുഡിഎഫ് ഉന്നത നേതൃത്വം യോഗം ചേരും. സുധാകരന്റെ അനുവാദത്തോടെയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചുചേർക്കാനാണ് തീരുമാനം.
