കൊച്ചിക്ക് സ്ഥാനാർഥിയായില്ല, കളത്തിലിറങ്ങാൻ കഴിയാതെ യുഡിഎഫും എൻഡിഎയും, കളംനിറഞ്ഞ് എൽഡിഎഫ്
തോപ്പുംപടി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നിട്ടും കൊച്ചിക്ക് സ്ഥാനാർഥിയായില്ല. എൻ.ഡി.എ.യ്ക്കും സ്ഥാനാർഥിയായിട്ടില്ല. സ്ഥാനാർഥിയെ കിട്ടാത്തതിനാൽ കളത്തിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് യു.ഡി.എഫ്., എൻ.ഡി.എ. പ്രവർത്തകർ.
അതേസമയം കഴിഞ്ഞ രണ്ടുദിവസമായി എൽ.ഡി.എഫ്. പ്രവർത്തകർ ആവേശത്തിലാണ്. അവരുടെ സ്ഥാനാർഥി റോഡ് ഷോയും തുടങ്ങി. ആദ്യഘട്ടമായി എല്ലാ മേഖലയിലും സ്ഥാനാർഥി പര്യടനം നടക്കുകയാണ്. ഞായറാഴ്ച വൈകീട്ടുതന്നെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. മാക്സിയുടെ ബോർഡുകളും പോസ്റ്ററുകളും വന്നു.
യു.ഡി.എഫിന്റെ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വരാത്തതിനാൽ മുന്നോട്ട് നീങ്ങാനാകുന്നില്ലെന്ന് പ്രവർത്തകർ പറയുന്നു. പലയിടത്തും ചുവരുകൾ വെള്ളപൂശി നിർത്തിയിട്ടുണ്ട്. എഴുതാൻ കഴിഞ്ഞിട്ടില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ജോലികളെല്ലാം നേരത്തേ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
ചുവരുകൾ നേരത്തേ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി. നേതൃത്വവും പറയുന്നു. താഴെത്തട്ടിൽ പ്രവർത്തകരുടെ യോഗങ്ങൾ ചേരുന്നുണ്ട്. ബൂത്ത് കമ്മിറ്റികളും റെഡിയാണ്. സ്ഥാനാർഥി വന്നാൽ വേഗത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു.
കൊച്ചിയിൽ എൻ.ഡി.എ.യുടെ ഘടക കക്ഷിയായ ട്വന്റി 20-യ്ക്ക് സീറ്റ് നൽകുമെന്നാണ് കരുതപ്പെടുന്നത്.ചൊവ്വാഴ്ച കുമ്പളങ്ങി പ്രദേശത്ത് പര്യടനം നടത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. മാക്സി വ്യാപാരികളുമായും നാട്ടുകാരുമായും സംസാരിച്ചു. വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങളും അദ്ദേഹം സന്ദർശിച്ചു.
