നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Share our post

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കേസിലെ പ്രതിയായിരുന്ന ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും പൾസർ സുനി ഉൾപ്പടെയുള്ള കുറ്റവാളികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചുള്ള 300 പേജുള്ള അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക നീക്കം

നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. 20 വർഷം കഠിന തടവും വിവിധ കേസുകളിലായി പിഴ ശിക്ഷയുമാണ് വിധിച്ചിരുന്നത്. എന്നാൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.

കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പ്രതികൾ നിലവിൽ വിയ്യൂർ ജയിലിലാണ്. ഇവർക്ക് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുഖേനയാണ് ഹൈക്കോടതി നോട്ടീസയച്ചത്. കുറ്റവിമുക്തരാക്കപ്പെട്ട ദിലീപ് അടക്കമുള്ള നാല് പ്രതികൾക്ക് നെടുമ്പാശേരി എസ്എച്ച്ഒ മുഖേന നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. അതേസമയം വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

വിചാരണക്കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചായിരുന്നു പ്രോസിക്യൂഷന്‍റെ അപ്പീൽ. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണമെന്നും ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!