കരിപ്പൂർ ദുരന്തത്തിന്റെ ബാക്കിപത്രം;എയർഇന്ത്യ വിമാനഭാഗങ്ങൾ ഓങ്ങല്ലൂരിലെ ആക്രിക്കടയിൽ; സന്ദർശകപ്രവാഹം
പട്ടാമ്പി: പറന്നല്ലെങ്കിലും ഓങ്ങല്ലൂരിൽ കഴിഞ്ഞദിവസം വിമാനമിറങ്ങി. ലാൻഡിങ്ങിന്റെ സന്തോഷത്തിനപ്പുറം ചെറിയ വിങ്ങലോടെയാണ് നാട്ടുകാർ വിമാനത്തെ കണ്ടത്. കരിപ്പൂരിൽ 21 പേരുടെ ജീവനെടുത്ത ആകാശദുരന്തത്തിന്റെ ബാക്കിപത്രമായ എയർ ഇന്ത്യയുടെ വിമാനമാണ് ഓങ്ങല്ലൂരിലെ ആക്രിസ്ഥാപനത്തിലെത്തിയത്.
കഴിഞ്ഞദിവസം ഇതിനായി ലേലം നടന്നിരുന്നു. ലേലത്തിൽ ഓങ്ങല്ലൂരിലെ ആക്രിസ്ഥാപന ഉടമയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ എടുത്തത്. ഇതാണ് കഴിഞ്ഞദിവസം ഓങ്ങല്ലൂരിലെത്തിയത്. വലിയ ലോറികളിലാക്കിയാണ് മലപ്പുറത്തുനിന്ന് ഇവ ഓങ്ങല്ലൂരിലെത്തിച്ചത്.
ലാൻഡിങ്ങിനിടെ തകർന്ന് രണ്ടായിപിളർന്ന വിമാനം ആക്രിയായിവിൽക്കാൻ രണ്ടുമാസം മുൻപാണ് ഓൺലൈൻ ദർഘാസ് വെച്ചത്. കാരക്കാട് പാറപ്പുറത്തെ വ്യാപാരിയാണ് ഇത് ലേലത്തിനെടുത്തത്. വിമാനഭാഗങ്ങൾ പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. അലുമിനിയം, ചെമ്പ്, പിച്ചള, ഇരുമ്പ് ഭാഗങ്ങൾ വേർതിരിച്ചെടുക്കും.
വിമാനം ഓങ്ങല്ലൂരിലെത്തിയതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി. കോക്പിറ്റടക്കം നാട്ടുകാർ നേരിട്ടുകണ്ടു. വിദ്യാർഥികളും അധ്യാപകരും വിമാനഭാഗങ്ങൾ കാണാൻ എത്തിയിരുന്നു.
2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽനിന്നുള്ള വിമാനം രാത്രി ശക്തമായമഴയ്ക്കിടെ കരിപ്പൂരിൽ ലാൻഡുചെയ്യുമ്പോൾ ടേബിൾടോപ്പ് രൂപത്തിലുള്ള റൺവേയിൽനിന്നും തെന്നിമാറി തകർന്നത്. പൈലറ്റുമാരടക്കം 21 പേർ അപകടത്തിൽ മരിച്ചു.
