16 വയസില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കി കര്‍ണാടക സര്‍ക്കാര്‍

Share our post

ബംഗളൂരു: 16 വയസില്‍ താഴെയുള്ളവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ബജറ്റ് അവതരണത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നത് പ്രഖ്യാപിച്ചത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. കുട്ടികള്‍ ഏറെ നേരം ഫോണിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇടപഴകുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.

ഇതോടെ, കുട്ടികള്‍ക്ക് സമൂഹമാധ്യമ നിയന്ത്രണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി. ആന്ധ്രാ പ്രദേശും ഗോവയും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവ കുട്ടികളുടെ സാമൂഹിക ജീവിതം, പഠനം, കായികക്ഷമത എന്നിവയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക നിയന്ത്രണം കൊണ്ടുവന്നത്. ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. സമൂഹമാധ്യമ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു.

വിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കുന്ന രീതി വിശദമാക്കിയിട്ടില്ല. പ്രായം പരിശോധിക്കുന്നത് എങ്ങനെ, രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ, വിലക്ക് ലംഘിച്ചാലുള്ള നടപടി എന്ത്, ടെക് കമ്പനികളുടെ സഹകരണം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.

കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കണമെന്ന് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് കര്‍ണാടകയുടെ നീക്കം. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓസ്ട്രേലിയ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. മറ്റ് പല രാജ്യങ്ങളും മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!