വൺവേ ടിക്കറ്റിന് 9.12 ലക്ഷം, പ്രവാസികളെ ‘പിഴിയാൻ’ വിമാനക്കമ്പനികൾ; യാത്രക്കാർക്ക് വൻ ദുരിതം

Share our post

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം മൂലം വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ. ഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. എന്നാൽ ലഭ്യമായ ചുരുക്കം സീറ്റുകൾക്ക് വൻതുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.

മാർച്ച് 6ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള ഏക വിമാനം വിർജിൻ അറ്റ്ലാന്റിക് മാത്രമാണ്. ഇതിന്റെ വൺവേ ടിക്കറ്റ് നിരക്ക് ഏകദേശം 9.12 ലക്ഷം രൂപയാണ്. പത്തു മണിക്കൂർ യാത്രയ്ക്കാണ് ഈ ഭീമമായ തുക ഈടാക്കുന്നത്. അതേസമയം, ദുബായ് വഴി കണക്ഷൻ ഫ്‌ളൈറ്റിൽ പോകുന്നവർക്ക് 44,000 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണെങ്കിലും യാത്രയ്ക്ക് 25 മണിക്കൂറിലധികം സമയമെടുക്കും. ഇതോടെ ലണ്ടനിലെ പ്രവാസികളടക്കമുള്ളവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് പല വിമാനക്കമ്പനികളും സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കി. ഇതോടെ സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു. യുദ്ധഭീഷണി നിലനിൽക്കുന്ന വ്യോമപാതകൾ ഒഴിവാക്കാൻ വിമാനങ്ങൾ ചുറ്റിക്കറങ്ങി പറക്കുന്നത് യാത്രാസമയവും ഇന്ധനച്ചെലവും വർധിപ്പിച്ചു. നേരിട്ടുള്ള സർവീസുകൾ കുറഞ്ഞതോടെ ബാക്കിയുള്ള സീറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

വ്യോമയാന മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളും അധിക സീറ്റുകളും ഏർപ്പെടുത്താൻ വിമാനക്കമ്പനികൾക്ക് വ്യേമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യൻ എംബസികളുമായി ഏകോപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നിലവിൽ ലണ്ടനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ വൻ തുക നൽകേണ്ടി വരുന്നതോ അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുള്ള കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കേണ്ടതോ ആയ അവസ്ഥയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!