അന്ന് പൊങ്കാല ഇഷ്ടികകൾ നശിപ്പിച്ച് കളയാൻ ആഹ്വാനം, ഇന്ന് നിലപാടിൽ മാറ്റം; ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്ത്‌

Share our post

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ചുടുകല്ലുകൾ കോർപറേഷന് കൊടുക്കാതെ സശിപ്പിച്ച് കളയണമെന്ന് ആഹ്വാനം ചെയ്ത ബിജെപി, ഇത്തവണ നിലപാട് മാറ്റി രം​ഗത്ത്. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഇത്തവണയും ചുടുകട്ടകൾ ശേഖരിച്ച് വീട് നിർമാണത്തിന് നൽകുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് അറിയിച്ചു. ആര്യ രാജേന്ദ്രൻ കോർപറേഷൻ മേയറായിരുന്ന വർഷങ്ങളിൽ പൊങ്കാലയിടുന്നവരാരും ചുടുകട്ടകൾ കോർപറേഷന് നൽകരുതെന്നായിരുന്നു ബിജെപി ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ബിജെപിക്ക് കോർപറേഷനിൽ അധികാരം ലഭിച്ചതോടെ നിലപാടുകളിൽ മലക്കം മറിയുകയായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ കോർപറേഷൻ കട്ടകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്നുവെന്ന ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു. എന്നാൽ ചീട്ടുകൊട്ടാരം പോലെ അത്തരം വ്യാജ ആരോപണങ്ങളെല്ലാം തകർന്നടിഞ്ഞു. അധികാരത്തിലെത്തിയാൽ പുതിയ രീതിയിലുളള ഭരണ രീതികൾ നടപ്പിലാക്കുമെന്ന് വാദിച്ച അതേ ബിജെപിയാണ് ഇപ്പോൾ കോർപറേഷൻ മുൻവർഷങ്ങളിൽ നടത്തിയിരുന്ന മികച്ച മാതൃകകൾ അതുപോലെ ആവർത്തിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ പൊങ്കാലയോടനുബന്ധിച്ച് കോർപറേഷൻ തിരുവനന്തപുരം ന​ഗരങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും അമ്പലത്തിന്റെ പരിസരങ്ങളിൽ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നടപ്പിലക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി നേരെ തിരിച്ചാണ്. ഒരു മഴ പെയ്തപ്പോഴേക്കും അമ്പലത്തിന്റെ പരിസരങ്ങളിലുൾപ്പെടെ വെള്ളക്കെട്ടുണ്ടാവുകയും ഭക്തർക്ക് എല്ലാ വർഷത്തേയും പോലെ പൊങ്കാലയിടാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുകയുമാണ്.

മുൻ വർഷങ്ങളിൽ പൊങ്കാലയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തവണ പൊങ്കാല ദിവസം അടുത്തിട്ടും കോർപറേഷൻ പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിരുന്നില്ല എന്നും ആക്ഷേപങ്ങളുയരുന്നുണ്ട്. പൊങ്കാലയുടെ പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്ത് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാനായി ദില്ലിയിലേക്ക് പോയതിനെതിരെയും ദിവസങ്ങളോളം തിരുവനന്തപുരത്ത് നിന്നും മാറി നിന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!