ഹോർമുസ് കടലിടുക്ക് അടക്കുന്നത് ആഗോള വിപണിയെ എങ്ങനെ ബാധിക്കും?

Share our post

തെഹ്‌റാൻ: ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ നീക്കങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ, ലോകശ്രദ്ധാകേന്ദ്രമായി മാറുകയാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക്. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ യുഎസ്-ഇസ്രായേൽ നേതൃത്വത്തിൽ നടത്തിയ ആക്രമണങ്ങൾക്ക് ദ്രുതഗതിയിലുള്ള പ്രതികാര നടപടികളാണ് ഇറാനിൽ നിന്നുണ്ടായത്. തെഹ്റാനിലെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേൽ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ തുടങ്ങി നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ ആർമി ബേസുകളിലേക്ക് ഇറാൻ തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചു.

ഇസ്രായേലി-അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്ക് അടച്ചു. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചത് ആഗോള എണ്ണ വിപണിയെ എങ്ങനെ ബാധിക്കുമെന്നത് ലോകം അതീവ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. ഹോർമുസ് അടച്ചതിനെ തുടർന്ന് ആഗോള എണ്ണവിലയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്.

എവിടെയാണ് ഹോർമുസ് കടലിടുക്ക്?

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ്. ഹോർമുസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE), ഒമാന്റെ ഭാഗമായ മുസന്ദവുമാണ്. ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20% മുതൽ 30% വരെ ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. വീതി കുറവാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കാരിയറുകളെ ഉൾക്കൊള്ളാൻ ഈ ചാനൽ സഹായിക്കുന്നു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ, വാതക കയറ്റുമതിക്കാർ അന്താരാഷ്ട്ര വിപണികളിലേക്ക് വിതരണം ചെയ്യുന്നതിന് ഈ ചാനലിനെയാണ് ആശ്രയിക്കുന്നത്.

ഹോർമുസ് അടക്കുന്നത് ആഗോള വിപണിയെ എങ്ങനെ ബാധിക്കും?

യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ ( ഇഐഎ ) പ്രകാരം, 2024ൽ ഓരോ ദിവസവും ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള 20 ദശലക്ഷം ബാരൽ എണ്ണ ഹോർമുസ് വഴി കടന്നുപോകുന്നു. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലാണ് ഇതിലൂടെ കടന്നുപോകുന്നത്. ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യാപാരത്തിലും ഈ കടലിടുക്ക് നിർണായക പങ്ക് വഹിക്കുന്നു. EIA അനുസരിച്ച്, 2024ൽ, ആഗോള എൽഎൻജി കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഈ ഇടനാഴിയിലൂടെയാണ് വ്യപാരം നടത്തിയത്. അതിൽ ഭൂരിഭാഗവും ഖത്തറിൽ നിന്നായിരുന്നു.

2024ലെ കണക്കുകൾ പ്രകാരം, ഇതിലൂടെയുള്ള എണ്ണ കയറ്റുമതിയുടെ 84 ശതമാനവും ഗ്യാസ് (LNG) വ്യാപാരത്തിന്റെ 83 ശതമാനവും ഏഷ്യൻ വിപണികളെ ലക്ഷ്യമാക്കിയുള്ളതാണ്. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ മാത്രം ഈ ഊർജപ്രവാഹത്തിന്റെ 69 ശതമാനവും ഉപയോഗിക്കുന്നു. അതിനാൽ തന്നെ, ഈ പാതയിലുണ്ടാകുന്ന നേരിയ തടസമോ എണ്ണവില വർധനവോ ഏഷ്യൻ രാജ്യങ്ങളുടെ വ്യവസായ-ഗതാഗത മേഖലകളെയും സാമ്പത്തിക ഭദ്രതയെയും സാരമായി ബാധിക്കും.

ഇന്ധനവില വർധിക്കുന്നത് ചരക്കുനീക്കത്തിന്റെ (Logistics) ചെലവ് ഗണ്യമായി വർധിപ്പിക്കും. നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും വില ഇതോടെ കുതിച്ചുയരും. ഇത് ലോകമെമ്പാടും പണപ്പെരുപ്പത്തിന് (Inflation) വഴിതെളിക്കുകയും സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും ചെയ്യും. പല രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചാ നിരക്ക് ഇതോടെ മന്ദഗതിയിലാകും.

ഹോർമുസ് അടക്കുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കും?

ആഭ്യന്തര എണ്ണ ഉപഭോഗത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ സിംഹഭാഗവും വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് പാത അടഞ്ഞാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയരും. ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) വർധിപ്പിക്കുകയും രൂപയുടെ മൂല്യം ഇടിയാൻ കാരണമാവുകയും ചെയ്യും. ഇന്ത്യയിലെ വിമാനയാത്ര, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകൾ ഇതോടെ വലിയ പ്രതിസന്ധിയിലാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!