രണ്ടാനച്ഛൻ വീടിന് തീയിട്ടു; 15കാരൻ ഓട് പൊളിച്ച് അനുജത്തിയെ രക്ഷിച്ചു
പത്തനംതിട്ട: വീടിന് തീയിട്ട് രണ്ടാനച്ഛൻ കൊല്ലാൻ ശ്രമിച്ചതിനിടെ അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. ഭാര്യയും മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോൾ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി കെ സിജു പ്രസാദാണ് വീടിന് തീയിട്ടത്. തീ ആളി പടരുന്നതിനിടെ വീടിന്റെ ഓട് പൊളിച്ച് കഴുക്കോലിൽ തൂങ്ങി നിന്നാണ് 15കാരൻ സഹോദരിയെ രക്ഷിച്ചത്. അമ്മയെ സമാനരീതിയിൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.
വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പെയിന്റിങ് തൊഴിലാളിയായ സിജു രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങി ടിന്നർ ഒഴിച്ചാണ് വീടിന് തീയിട്ടത്. അതിനിടെ ടിന്നർ ദേഹത്ത് വീണതോടെ ഇയാൾക്കും പൊള്ളലേറ്റു. സിജു പ്രസാദിനെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. പൊള്ളലേറ്റ 15കാരനും അമ്മയും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരിക്കില്ല.
