വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു: അധ്യാപകർക്കെതിരെ ഡോക്ടര്‍
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍. സ്‌കൂളുകളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു. കണ്ണൂര്‍ ചെങ്ങളായി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറാണ് അധ്യാപകര്‍ക്കെതിരെ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹാജര്‍ ക്രമീകരിക്കാനുള്ള മാര്‍ഗമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെ ഉപയോഗിക്കുന്നുവെന്നും അധ്യാപകര്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.
ഹാജര്‍ കുറവുള്ള കുട്ടികളോട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വരാന്‍ അധ്യാപകര്‍ തന്നെ നിര്‍ദേശിക്കും. ചികിത്സ തേടാതെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കേണ്ട സമയമാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി നഷ്ടപ്പെടുത്തേണ്ടി വരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം സര്‍ക്കുലറിനെതിരെ അധ്യാപകര്‍ രംഗത്തെത്തി. നിയമവിരുദ്ധമാണെങ്കില്‍ ചികിത്സിക്കാതെ സര്‍ട്ടഫിക്കറ്റ് നല്‍കരുതെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ വ്യക്തമാക്കി. അധ്യാപകരെ ഒട്ടാകെ അപമാനിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.
