റെയിൽവേ ഗേറ്റുകൾ വിലങ്ങിട്ട കണ്ണൂർ – തലശ്ശേരി റോഡ്: കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ സഹായം തേടും
എടക്കാട് ∙ റെയിൽവേ ഗേറ്റുകൾ വിലങ്ങിട്ട വഴിയാണ് കണ്ണൂരിൽനിന്നു തലശ്ശേരിയിലേക്കുള്ളത്. ഈ ഗേറ്റുകളുണ്ടാക്കുന്ന ഗതാഗതതടസ്സം ഒഴിവാക്കാൻ മേൽപാലം വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനു നടപടിയെടുക്കാത്ത അധികൃതർ കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കുള്ള വലിയവാഹനങ്ങൾ 7 കിലോമീറ്റർ അധികമോടേണ്ട സാഹചര്യമൊഴിവാക്കാൻ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോടും നിസ്സംഗത തുടരുകയാണ്.
കണ്ണൂർ– തോട്ടട– തലശ്ശേരി പഴയ ദേശീയപാതയിൽ താഴെചൊവ്വയിലും നടാലിലും 2 റെയിൽവേ ഗേറ്റുകളാണ് ഉള്ളത്. താഴെചൊവ്വയിൽനിന്ന് കണ്ണൂർ സിറ്റിയിലേക്ക് പോകുന്ന പ്രധാന റൂട്ടിലും ഒരു റെയിൽവേ ഗേറ്റുണ്ട്. എഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ച് എന്നറിയപ്പെടുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് ദേശീയപാതയിൽ നിന്ന് പോകുന്ന 4 റോഡുകളിലും റെയിൽവേ ഗേറ്റുണ്ട്.
റെയിൽപാളം ഇരട്ടിപ്പ്, വൈദ്യുതീകരണം എന്നിവ യാഥാർഥ്യമായതോടെ ഈ പാതയിൽ ഒട്ടേറെ ട്രെയിനുണ്ട്. അതുകൊണ്ടുതന്നെ, ഒട്ടേറെത്തവണ റോഡ് ഗതാഗതം മുടങ്ങുകയും ചെയ്യുന്നു.വർഷങ്ങളായി ഗേറ്റുകൾക്ക് മുൻപിൽ കുരുങ്ങിക്കിടക്കുന്ന മേഖലയിലെ യാത്രക്കാർക്ക് പുതിയ ആറുവരി ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് 7 കിലോമീറ്റർ ദൂരം അധികമോടേണ്ടിവരും.
കണ്ണൂരിൽനിന്ന് തോട്ടട പഴയ ദേശീയപാത വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകളക്കമുള്ള വലിയ വാഹനങ്ങൾക്ക് നടാലിൽ എത്തിയാൽ കടന്നുവന്ന ഭാഗത്തിന് സമീപമുള്ള ചാല അമ്പലം സ്റ്റോപ്പിലേക്ക് മൂന്നര കിലോ മീറ്ററോളം തിരിച്ചോടണം. തീർന്നില്ല അവിടെ നിന്ന് അടിപ്പാത കടന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലൂടെ വീണ്ടും മൂന്നര കിലോ മീറ്റർ ഓടി നടാലിൽ എത്തി തലശ്ശേരിയിലേക്ക് പോകണം.
ദേശീയപാത നിർമാണത്തിൽ നടാലിൽ ഉണ്ടായ ദീർഘവീക്ഷണക്കുറവ് ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്താൻ മേഖലയിലെ ജനപ്രതിനിധികളും മുതിർന്നില്ലെന്നാണ് യാത്രക്കാരുടെയും മേഖലയിലെ ജനത്തിന്റെയും പരാതി. നടാൽ, എടക്കാട് മേഖലയിൽ ദേശീയപാത നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. അടിപ്പാത നിർമാണ കാര്യത്തിൽ ഇനിയും ഒരു തീരുമാനമായില്ലെങ്കിൽ കണ്ണൂർ– തലശ്ശേരി റൂട്ടിൽ നിലവിലുള്ള ഗതാഗത ക്ലേശം ഇരട്ടിയാകും. നടാൽ അടിപ്പാത വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസം തന്നെ സി.സദാനന്ദൻ എംപി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ കാണുമെന്ന് എംപി അറിയിച്ചത് മാത്രമാണ് ഇക്കാര്യത്തിൽ ഇപ്പോൾ യാത്രക്കാർക്കുള്ള പ്രതീക്ഷ.
