ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം, പക്ഷെ പുറത്തിറങ്ങാനാകില്ല
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക കേസിൽ ജാമ്യം. നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടിയ്ക്ക് ഇതുവരെ സാധിച്ചില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിക്കുന്നത്. എന്നാൽ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജയിൽമോചിതനാകാൻ സാധിക്കില്ല. ഈ കേസിൽ റിമാൻഡിൽ തുടരും.
ഇടക്കാല കുറ്റപത്രം സമർപ്പിക്കാനുള്ള നടപടിയ്ക്ക് എസ്ഐടി ഒരുങ്ങുന്നുണ്ട്. ഹൈക്കോടതിയുമായി ഇതുസംബന്ധിച്ചുള്ള ആശയവിനിമയം നടത്തിയതായാണ് ലഭ്യമായ വിവരം. കേസിൽ ചാർജ് ഷീറ്റ് നൽകുന്ന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും അന്വേഷണത്തിനായി കോടതി സമയം നീട്ടി നൽകിയിരുന്നു. കൂടുതലായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി ഒരുങ്ങുന്നത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വിവിധ കേസുകളിലായി വിവിധ ഘട്ടങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മുരാരി ബാബുവിന്റെ അറസ്റ്റ് ഒരേസമയത്ത് രേഖപ്പെടുത്തിയതിനാലും റിമാൻഡിൽ 90 ദിവസം പൂർത്തിയായതിനാലും മുരാരി ബാബുവിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുമെന്നാണ് സൂചന
