വയോധികക്ക് തൊഴിൽ ദിനം നിഷേധിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കള്ളം പ്രചരിപ്പിക്കുന്നതായി ബിജെപി
പേരാവൂർ: എൻആർഇജി വർക്കേഴ്സ് യൂണിയന്റെ സമരത്തിൽ പങ്കെടുക്കാത്തതിനാൽ മുരിങ്ങോടി ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് തൊഴിൽ നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. സംഭവത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുന്നുവെന്നും ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
42 തൊഴിൽ ദിനങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ 37 പേർ മാത്രമാണ് അവസാന ദിവസമായ ജോലിക്ക് ഹാജരായത്. സമരത്തിന് പങ്കെടുക്കാത്തവർ ജോലിക്ക് വരേണ്ടതില്ല എന്ന് മേറ്റ് നിർദേശം നൽകിയതായാണ് വിവരം. അന്നെത്തിച്ചേർന്ന മുഴുവനാളുകൾക്കും ജോലി നൽകിയാൽ പോലും ആറ് തൊഴിൽ ദിനങ്ങൾ ബാക്കിയുണ്ടെന്നിരിക്കെയാണ് ലക്ഷ്മിയമ്മയെ മടക്കി അയച്ചത്.
നറുക്കെടുപ്പിലൂടെയാണ് 42 പേരെ തിരഞ്ഞെടുത്തതെന്നാണ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ്റെ അവകാശവാദം. ലക്ഷ്മിയമ്മയെ മടക്കി അയച്ചതിൽ സിപിഎമ്മും പഞ്ചായത്ത് പ്രസിഡൻ്റും ഒരു പോലെ കുറ്റക്കാരാണ്. പാർട്ടി നിർദേശ പ്രകാരം തൊഴിലുറപ്പ് സ്ഥലങ്ങളെ പോലും സംഘടനാ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്ന മേറ്റിനെതിരെ നടപടി സ്വീകരിക്കണം, അനാവശ്യ പണപ്പിരിവ് ഒഴിവാക്കണം, ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.പത്ര സമ്മേളനത്തിൽ ബിജെപി പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രജിത്ത് ചാലാറത്ത്, കൂട്ട ജയപ്രകാശ്, പി.കെ.ആനന്ദൻ എന്നിവർ സംസാരിച്ചു.
